ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള മന്ത്രാലയങ്ങളും വകുപ്പുകളും സ്വന്തം നിലയിൽ ടിവി, റേഡിയോ സംപ്രേഷണം നടത്താൻ പാടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. നിലവിൽ സംപ്രേഷണം നടത്തുന്നുണ്ടെങ്കിൽ അവ അടുത്ത വർഷം ഡിസംബർ 31നു മുൻപ് പ്രസാർ ഭാരതി വഴിയാക്കി മാറ്റണം. 

സംപ്രേഷണവുമായി ബന്ധപ്പെട്ട് വിതരണരംഗത്ത് സർക്കാർ വകുപ്പുകൾ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവ അവസാനിപ്പിക്കണമെന്നും ഉത്തരവ് പറയുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ടിവി, റേഡിയോ സംപ്രേഷണം പ്രസാർ ഭാരതിയുമായുള്ള പ്രത്യേക കരാർ വഴി സർക്കാർ വകുപ്പുകൾക്കു ചെയ്യാം. 

നിലവിലുള്ള വിദ്യാഭ്യാസ സംപ്രേഷണ സംവിധാനവും പ്രസാർ ഭാരതിയുടെ പരിധിയിൽ കൊണ്ടുവരണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതുവരെ സംപ്രേഷണത്തിന് തടസ്സമുണ്ടാകരുതെന്ന് ഉറപ്പാക്കണം. സർക്കാർ സ്കൂ‍ൾ, കോളജുകൾ, സർവകലാശാലകൾ തുടങ്ങിയവയ്ക്ക് കമ്യൂണിറ്റി റേഡിയോ നടത്തുന്നതിനും ആരംഭിക്കുന്നതിനും തടസ്സമില്ല.

കേരള വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിക്ടേഴ്സ് ചാനലിനെ തീരുമാനം ബാധിച്ചേക്കും. ഐഎസ്ആർഒയുടെ എജ്യുസാറ്റ് ഉപഗ്രഹപദ്ധതിയുമായി ബന്ധപ്പെട്ടാണ് വിക്ടേഴ്സ് ചാനൽ നിലവിൽ സംപ്രേഷണം നടത്തുന്നത്. നിയമസഭയുടെ കീഴിലുള്ള സഭാ ടിവി ഓൺലൈൻ ആയതിനാലും പൂർണസമയം സംപ്രേഷണമില്ലാത്തതിനാലും ഇതു ബാധകമാകുമോയെന്ന് വ്യക്തമല്ല. 

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും (ട്രായ്) സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. 2012 ലെ ട്രായ് ഉത്തരവനുസരിച്ച് സർക്കാർ വകുപ്പുകൾക്ക് സംപ്രേഷണം നടത്താൻ അനുമതിയില്ല. പൊതു സംപ്രേഷണം സർക്കാർ നയിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലാകരുതെന്നും, പകരം ചട്ടമനുസരിച്ചുള്ള കോർപറേഷന്റെ കീഴിലായിരിക്കണമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. 

English Summary: State Govts Can No Longer Run Independent Broadcast Activities: I&B Ministry 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com