ADVERTISEMENT

കേരളത്തിൽ സാധാരണക്കാരന്റെ വേഷം കണ്ടാൽ ആളുടെ രാഷ്ട്രീയം ഊഹിക്കാനാകില്ല. ഇവിടെ ഹിമാചലിൽ തണുപ്പുകാലമായാൽ ആളുടെ ‘തല’ കണ്ടു രാഷ്ട്രീയച്ചായ്‌വു പറയാനാകും. ബുഷേ‍ർ ടോപ്പിയെന്ന പ്രത്യേകതരം തൊപ്പിയുടെ നിറത്തിൽ ഇന്നാട്ടുകാരുടെ രാഷ്ട്രീയമുണ്ട്. പച്ചത്തൊപ്പി അണിയുന്നവ‍ർ കോൺഗ്രസുകാർ; തവിട്ടു നിറത്തിലുള്ള (മെറൂൺ) തൊപ്പി ബിജെപിക്കാരുടേതും. 6 ഡിഗ്രിയിലേക്കു താഴ്ന്നു തണുത്തു മരവിച്ചു നിൽക്കുന്ന ഷിംലയിൽ ഇന്നലെ തലപ്പാവുകളുടെ നിറവും എണ്ണവും നോക്കുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്. ഗാന്ധിത്തൊപ്പിയണിഞ്ഞെത്തിയ ആം ആദ്മി പാർട്ടി ചില മണ്ഡലങ്ങളിൽ മാത്രം സജീവം. 

വോട്ടെടുപ്പ് 12നു നടക്കാനിരിക്കെ പ്രചാരണം അവസാന ഘട്ടത്തിലാണ്. വോട്ടുറപ്പിക്കാനുള്ള അടവുകളുമായി ദേശീയ നേതാക്കളുടെ നീണ്ട നിരയും ഹിമാചലിലുണ്ട്. ഹിമാചലിന്റെ സമീപകാല രാഷ്ട്രീയ ചരിത്രം ആവർത്തിച്ചാൽ ഇക്കുറി പച്ചയണിഞ്ഞ് കോൺഗ്രസ് ഭരിക്കും. 1990 ൽ ആണ് ആദ്യമായി ബിജെപി ഇവിടെ അധികാരത്തിലെത്തിയത്. അതിനു ശേഷം ബിജെപിയും കോൺഗ്രസും മാറിമാറി ഭരിച്ചു. ആർക്കും തുടർഭരണം കിട്ടിയിട്ടില്ല. ഭരണം നഷ്ടപ്പെട്ടപ്പോഴും ഇരുപാർട്ടികളും ദുർബലമായില്ല. അതുകൊണ്ട് തന്നെ അധികാരമില്ലാത്തപ്പോഴും രാഷ്ട്രീയം പരസ്യമാക്കി ഹിമാചലുകാർ തൊപ്പിവച്ചു നടന്നു. തൊപ്പിവയ്ക്കാത്ത സ്ത്രീകളുടെ മനസ്സാണ് ആർക്കും പിടികിട്ടാത്തത്. 

തൊപ്പിയിട്ട വഴി 

കോൺഗ്രസിന്റെ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്ന വീരഭദ്ര സിങ് ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 6 തവണ മുഖ്യമന്ത്രിയായ അദ്ദേഹം എപ്പോഴും പച്ചത്തൊപ്പിയണിഞ്ഞു നടന്നു. ആ പാരമ്പര്യമാണ് കോൺഗ്രസുകാർ ഏറ്റെടുത്തത്. (ഡൽഹിയിലെ തണുപ്പിൽ എ.കെ.ആന്റണിയും ഹിമാചൽ തൊപ്പി അണിയുന്നയാളാണ്). 2 തവണ മുഖ്യമന്ത്രിയാകുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചിട്ടും തോറ്റുപോവുകയും ചെയ്ത പ്രേംകുമാർ ധൂമലാണ് (കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ അച്ഛൻ) ബിജെപിയിൽ മെറൂൺ തൊപ്പി ‘ട്രെൻഡ്’ ആക്കിയത്. ഹിമാചലിലെ കുളു മേഖലയിൽ നിന്നുള്ളവരുടേത് കുളു തൊപ്പിയാണ്. ആ തൊപ്പി പിറന്നത് രാഷ്ട്രീയമായല്ലെങ്കിലും അതിനു പ്രചാരം നൽകിയത് ബിജെപിയിലെ ഒരു അതികായനായിരുന്നു– മുൻ മുഖ്യമന്ത്രി ശാന്തകുമാർ. 

വീരഭദ്ര സിങ്ങിന്റെ നിര്യാണത്തോടെ പാർട്ടിയിൽ ആ തലപ്പൊക്കമുള്ള ആളില്ലാത്തത് കോൺഗ്രസിനെയും ധൂമൽ പഴയ പ്രതാപിയല്ലെന്നത് ബിജെപിയേയും അലട്ടുന്നു. വീരഭദ്ര സിങ്ങിനു പിന്നാലെ ഭാര്യ പ്രതിഭ കോൺഗ്രസിൽ പിടിമുറുക്കിയപ്പോൾ ബിജെപിയെ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറാണ് നയിക്കുന്നത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൽ നിന്നേറ്റ തിരിച്ചടിയുടെ ആഘാതം ബിജെപിക്കുണ്ട്. കഴിഞ്ഞ തവണ ഒരു സീറ്റിൽ വിജയിച്ച സിപിഎം ഇക്കുറി 11 സീറ്റിൽ മത്സരിക്കുന്നു. സിപിഐ ഒരു സീറ്റിലും. അവരും സ്വന്തം തട്ടകങ്ങളിൽ സജീവമാണ്. 

നിലവിലെ കക്ഷിനില

ആകെ സീറ്റ് – 68 

ബിജെപി - 45 

കോൺഗ്രസ് - 22 

സിപിഎം - 1

ആകെ വോട്ടർമാർ – 55.74 ലക്ഷം

Content Highlight: Himachal Pradesh Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com