ADVERTISEMENT

ദൈവത്തിന്റെ സ്വന്തം നാട്’ ഭരിക്കുന്ന സിപിഎമ്മിന് ഇങ്ങ്, ഹിമാചൽ എന്ന ‘ദേവഭൂമി’യിൽ, ഭരിക്കുന്നവരെ ചില മണ്ഡലങ്ങളിലെങ്കിലും വിറപ്പിക്കാൻ കഴിയുന്നുണ്ട്. അതിനു കാരണക്കാരനായ ഒരാളെ തേടി ഷിംലയിൽ നിന്നു തുടങ്ങിയ യാത്ര പല കുന്നുകളിറങ്ങി ചെന്നത് തിയോഗിലെ താഴ്‍വാര പ്രദേശമായ ടിയാലിയെന്ന കൊച്ചുഗ്രാമത്തിൽ. അവിടെ ഹിമാചലിലെ ഏക സിപിഎം എംഎൽഎ, തിയോഗ് മണ്ഡലത്തിൽ വീണ്ടും പോരിനിറങ്ങുന്ന രാകേഷ് സിംഗ വോട്ടുതേടുന്നുണ്ട്.

ദേവദാരു മരങ്ങൾക്കു കീഴെ, കൊടുംതണുപ്പിലുറങ്ങുന്ന ഗ്രാമത്തിലേക്കുള്ള വഴി പല തവണ തെറ്റിയപ്പോൾ സഹായത്തിനു രാകേഷ് സിംഗയെ തന്നെ വിളിച്ചു. വോട്ടറോടുള്ള കരുതൽ കേരളത്തിൽ നിന്നു വന്നവരോടും അദ്ദേഹം കാട്ടി. കൂട്ടിക്കൊണ്ടുപോകാൻ ആളെ വിട്ടു. അങ്ങനെ എത്തിയത് ഒരു കർഷകന്റെ കൊച്ചുവീട്ടിൽ. ആ പ്രദേശത്തെ പത്തിരുപതു പേർ, ആ ചെറിയ വീടിന്റെ തണുത്ത തറയിലിരുന്നു രാകേഷ് സിംഗയെ കേൾക്കുകയാണ്:

‘ആ സ്വിച്ച് നോക്കൂ, അതിട്ടാലെ ഈ ബൾബ് കത്തുകയുള്ളൂ. ഏതെങ്കിലും സ്വിച്ചിട്ടിട്ടു കാര്യമില്ല. പോളിങ് ബൂത്തിൽ പോകുമ്പോൾ 8 സ്വിച്ച് കാണും (തിയോഗിൽ 8 സ്ഥാനാർഥികളുണ്ട്). അതിലൊരു സ്വിച്ചിനു മതമുണ്ട്, മറ്റൊന്നു ഭൂവുടമകൾക്കുള്ളതാണ്. സ്വിച്ച് കൃത്യമായി ഇട്ടാൽ നമുക്ക് പ്രകാശം ലഭിക്കും’.

കൊറോണ കാലത്തെ കഷ്ടതകളും അന്നു സിപിഎമ്മുകാർ കൈമെയ് മറന്നു നിന്നതും ഓർമിപ്പിച്ചുള്ള ചെറുപ്രസംഗം. കൊച്ചു കുടുംബ കൂട്ടായ്മകളിൽ ചെന്നു പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി ഞാനുണ്ടാകുമെന്നു പറയുകയാണ് സിപിഎമ്മിന്റെ ഈ പഴയ കേന്ദ്ര കമ്മിറ്റിയംഗം. എം.എ.ബേബി എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന രാകേഷ് സിംഗയ്ക്കു കേരളത്തിലെ എ.വിജയരാഘവനും ഇ.പി.ജയരാജനുമെല്ലാം അടുത്ത സുഹൃത്തുക്കൾ. കന്നി മത്സരത്തിൽ 1993 ൽ ഷിംല നിയമസഭാ മണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടതാണ്. വിദ്യാർഥി കാലത്തെ ഒരു കേസിന്റെ പേരിൽ അന്ന് അയോഗ്യനാക്കപ്പെട്ടു. പിന്നീട് കഴിഞ്ഞ തവണയാണ് 1983 വോട്ടിന്റെ ഭൂരിപക്ഷവുമായി തിയോഗ് പിടിച്ചത്.

ആ അട്ടിമറി ജയം പാർട്ടിക്കാർക്കും ആത്മവിശ്വാസം നൽകി. ആപ്പിൾ കർഷകരുടേതുൾപ്പെടെ ഈ മേഖലയിലെ ജനകീയ വിഷയങ്ങളിൽ മുന്നിൽ നിന്ന രാകേഷ് സിംഗ നേരിടേണ്ടത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കുൽദീപ് റാത്തോഡിനെയും ബിജെപിയിലെ അജയ് ശ്യാമിനെയുമാണ്. റാത്തോഡ് ആനന്ദ് ശർമയുടെ നോമിനിയും 8 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിർന്ന നേതാവും മുൻമന്ത്രിയുമായ വിദ്യ സ്റ്റോക്സിന്റെ ഇഷ്ടക്കാരനുമാണ്.

ഇരുപാർട്ടികൾക്കും ശക്തരായ വിമതരുടെ ഭീഷണിയുണ്ടെന്നതു രാകേഷ് സിംഗയ്ക്കു കൂടുതൽ പ്രതീക്ഷ നൽകുന്നു. മുൻ ബിജെപി എംഎൽഎ അന്തരിച്ച രാകേഷ് വർമയുടെ ഭാര്യ ഇന്ദു വർമ (അടുത്തിടെ കോൺഗ്രസിൽ ചേർന്നെങ്കിലും സീറ്റ് കിട്ടാതെ വന്നതോടെ വിമതയായി) ബിജെപിക്കും പഴയ കേന്ദ്രമന്ത്രി ജയ് ലാൽ ഖച്ഛിയുടെ മകൻ വിജയ് പാൽ ഖച്ഛി കോൺഗ്രസിനും വിമത ഭീഷണി ഉയർത്തുന്നു.

ഇടതുപക്ഷം 12 ഇടത്ത്

ഹിമാചലിൽ സിപിഎം, സിപിഐ മുന്നണി 12 സീറ്റുകളിലാണ് ഇക്കുറി മത്സരിക്കുന്നത്. 11 ഇടത്തും സിപിഎമ്മാണ്. 2017ലെ ഒരു സീറ്റ് ജയം ഇവർക്കു പുതിയ ഉണർവു നൽകുന്നു. ഷിംല മുനിസിപ്പൽ കോർപറേഷനിൽ 2012 ൽ മേയർ, ഡപ്യൂട്ടി മേയർ സ്‌ഥാനങ്ങൾ നേടിയ സിപിഎം ഈ മേഖലയിൽ കാര്യമായ സ്വാധീനശക്തിയാണ്. കഴിഞ്ഞ തവണ ബിജെപി ജയിച്ച ഷിംല മണ്ഡലത്തിൽ സിപിഎം രണ്ടാമതെത്തിയിരുന്നു. രാകേഷ് സിംഗയ്ക്കു പുറമേ, പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഓംകാ‍ർ ഷാദ് ആണ് പ്രചാരണരംഗത്തെ മുഖം.

Content Highlight: Himachal Pradesh Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com