കോളടിച്ച് നാമക്കൽ: ലോകകപ്പ് ഫുട്ബോളിന് ‘പോകുന്നത് ’ 5 കോടി മുട്ട
Mail This Article
ഈറോഡ് ∙ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ 9 ദിവസം മാത്രം ശേഷിക്കെ ഖത്തറിൽ എത്തുന്ന ഫുട്ബോൾ പ്രേമികൾക്കു ഭക്ഷണം ഒരുക്കുന്നതിന് ഈ മാസം 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്കായി തയാറാക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി 2 കോടി മുട്ട കയറ്റുമതി ചെയ്തു. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും. പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്ബോൾ പുതിയ ആവേശമായി.
ഇന്ത്യൻ കോഴിമുട്ടകൾക്കു പ്രിയമേറിയതോടെ 2007- 2008 കാലയളവിൽ ഗൾഫ് രാജ്യങ്ങളായ ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ ഉൾപ്പെടെ 11 ഗൾഫ് രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും നാമക്കലിൽ നിന്ന് മാസംതോറും 12 മുതൽ 15 കോടി വരെ മുട്ട കയറ്റുമതി ചെയ്തിരുന്നു.
എന്നാൽ ഈ രാജ്യങ്ങൾ ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള മുട്ട കയറ്റുമതി കുറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ബാധിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യയിൽനിന്നു മുട്ട വാങ്ങുന്നത് കുറയ്ക്കുകയും ചെയ്തു. ഇതു മുതലാക്കി ലോകകപ്പ് എത്തിയതോടെ മുട്ട കയറ്റുമതിയിലെ മുൻനിര രാജ്യങ്ങളിലൊന്നായ തുർക്കി കഴിഞ്ഞ മാസം മുട്ടയുടെ വില രണ്ട് ഇരട്ടി വർധിപ്പിച്ചു. ഇതേ തുടർന്നാണ് വീണ്ടും ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്നത്.
തമിഴ്നാട്ടിലെ നാമക്കൽ ജില്ല ഉൾപ്പെടെ ഇന്ത്യയിൽ മുട്ട ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് മുൻ വർഷത്തെക്കാൾ 3 ഇരട്ടി കയറ്റുമതി പ്രതീക്ഷിക്കുന്നു. വില കുറച്ചു നൽകി യുഎസ്എ അടക്കമുള്ള വിപണികൾ ഇന്ത്യൻ വിപണിയെ തകർക്കാൻ ശ്രമിക്കുന്നുണ്ട്.
ഇതു തരണം ചെയ്യാൻ മുട്ട ഉൽപാദന കേന്ദ്രങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പക്ഷിപ്പനി രഹിത സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നാമക്കൽ മുട്ട ഉൽപാദന, വിൽപന അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
English Summary: Egg exports to Qatar from Namakkal