ഗ്യാൻവാപി: ഇടക്കാല ഉത്തരവു തുടരും
Mail This Article
ന്യൂഡൽഹി ∙ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന ഗ്യാൻവാപി മസ്ജിദ് പരിസരത്തു കണ്ടെത്തിയതായി പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന് നിർദേശിച്ചുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവു തുടരും. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, മസ്ജിദ് കമ്മിറ്റിയുടെ ഹർജി കാര്യമില്ലാത്തതാണെന്നു ഹിന്ദുവിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് കുമാർ പറഞ്ഞു. അഭിഭാഷക കമ്മിഷണറെ നിയോഗിക്കുന്ന കാര്യത്തിൽ എതിർപ്പ് അറിയിക്കുന്ന മസ്ജിദ് വിഭാഗം ഈ കമ്മിഷനു മുൻപിൽ ഹാജരാകുന്നുണ്ടെന്നും ഹിന്ദുവിഭാഗം ചൂണ്ടിക്കാട്ടി.
വാദങ്ങൾ തള്ളിയ മസ്ജിദ് കമ്മിറ്റി, ഹിന്ദുവിഭാഗത്തിനു മറുപടി നൽകാൻ കൂടുതൽ സമയം തേടി. അഭിഭാഷക കമ്മിഷണറെ നിയോഗിക്കുന്നതിനെതിരായ ഹർജിയിൽ ഉറച്ചു നിൽക്കുന്നതായി മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹുഫേസ അഹമ്മദി പറഞ്ഞു.
മസ്ജിദ് പരിസരത്തു നിത്യാരാധനയ്ക്ക് അനുമതി തേടി ഹിന്ദുവിഭാഗം ഹർജി നൽകിയതിനെ തുടർന്നായിരുന്നു സർവേയ്ക്കു വാരാണസി കോടതി ഉത്തരവിട്ടത്.
English Summary: SC extends order over protected area at Gyanvapi