ADVERTISEMENT

ന്യൂഡൽഹി∙ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്ന് പറയുമ്പോഴും തരം പോലെ പഴമക്കാരെയും പോരിനിറക്കിയാണ് ബിജെപിയുടെ ഗുജറാത്ത് തന്ത്രം. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവർ സ്വയം പിൻവാങ്ങിയെന്നും തലമുറമാറ്റം അനിവാര്യമെന്നാണ് പട്ടിക പ്രഖ്യാപിക്കുമ്പോൾ ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ പരമ്പരാഗത വോട്ടുകൾ ഇളകുമെന്ന് ആശങ്കയുള്ള മണ്ഡലങ്ങളിൽ പഴമക്കാരെത്തന്നെയാണ് മത്സരിപ്പിക്കുന്നത്.

സൂറത്ത് പോലെയുള്ള ജില്ലകളിൽ ആം ആദ്മി പാർട്ടി വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. അവിടെ 11 സിറ്റിങ് എംഎൽഎമാരിൽ 9 പേർക്കും സീറ്റു നൽകി. മൃദു ഹിന്ദുത്വത്തോടൊപ്പം മധ്യവർഗക്കാരെ ആകർഷിക്കുന്ന സൗജന്യ വാഗ്ദാനങ്ങളുമായി എത്തുന്ന ആം ആദ്മി പാർട്ടി കോൺഗ്രസിനെപ്പോലെ ഇളകിയാടുന്ന എതിരാളിയല്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. 

അതേസമയം, അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര തുടങ്ങിയ നഗര മേഖലകളിൽ വോട്ടർമാർ സ്ഥാനാർഥിയാരായാലും ബിജെപിക്കു വോട്ടു ചെയ്യുമെന്ന സ്ഥിതിയായതു കൊണ്ട് പുതുമുഖങ്ങളെ പരീക്ഷിക്കുകയാണ്. 

അഹമ്മദാബാദ് മേഖലയിൽ 16 സീറ്റുകളിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടക്കം 3 സിറ്റിങ് എംഎൽഎമാർക്കു മാത്രമേ സീറ്റുള്ളൂ. രാജ്കോട്ടിലെ നാലു സീറ്റുകളിലും പുതുമുഖങ്ങളാണ്. വഡോദരയിലെ നഗരമേഖലയിലെ നാലിൽ 3 സീറ്റിലും പുതിയ സ്ഥാനാർഥികൾ. 

വിമതശല്യം

ഗുജറാത്തിലെ നന്ദോദ് സീറ്റിൽ മുൻ ബിജെപി എംഎൽഎ ഹർഷദ് വാസവ സ്വതന്ത്രനായി നാമനിർദേശ പത്രിക നൽകി. ബിജെപിയുടെ എസ്ടി മോർച്ച നേതാവായിരുന്നു ഗോത്രവർഗത്തിൽ സ്വാധീനമുള്ള ഹർഷദ് വാസവ. 2 തവണ രാജ്പിപ്‌ലയിൽ നിന്നു ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. നിലവിൽ കോൺഗ്രസിന്റെ സീറ്റാണിത്. 

ബറോഡയിലെ വാഘോഡിയ സിറ്റിങ് എംഎൽഎ മധു ശ്രീവാസ്തവ ഇത്തവണ സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. 

പഡ്രയിൽ മുൻ എംഎൽഎ ദിനേഷ് പട്ടേൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. കർജാനിൽ സീറ്റു കിട്ടാതിരുന്ന മുൻ എംഎൽഎ സതീഷ് പട്ടേലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജുനഗഡ് ജില്ലയിലെ കെഷോഡിൽ മുൻ ബിജെപി എംഎൽഎ അർവിന്ദ് ലഡാനി സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കും. 

മകനെതിരെ റിബലായി അച്ഛൻ

തനിച്ചു മത്സരിക്കുന്ന ഭാരതീയ ട്രൈബൽ പാർട്ടിയിലും അസ്വാരസ്യങ്ങളുണ്ട്. പാർട്ടി നേതാവ് മഹേഷ് വാസവ മത്സരിക്കുന്ന ജഗാഡിയ സീറ്റിൽ താൻ മത്സരിക്കുമെന്ന് പാർട്ടിയുടെ സ്ഥാപക നേതാവും മഹേഷിന്റെ പിതാവുമായ ഛോട്ടു വാസവ പ്രഖ്യാപിച്ചു. 

കഴിഞ്ഞ തവണ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച് ഛോട്ടുവും മഹേഷും എംഎൽഎമാരായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും പാലം വലിച്ചതിനെത്തുടർന്ന് കോൺഗ്രസ് സഖ്യം വിട്ടു. ഇത്തവണ ആം ആദ്മിയുമായി ചേർന്ന് സഖ്യമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

English Summary: BJP stand in Gujarat assembly election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com