ADVERTISEMENT

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനു 10 ദിവസം മാത്രം ബാക്കി നിൽക്കെ, ഗുജറാത്തിലെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണക്കളത്തിൽ. മൂന്നിടത്തു മോദിയും രണ്ടിടത്തു രാഹുലും ഒരേ ദിവസം പ്രചാരണത്തിനിറങ്ങി. ആം ആദ്മി പാർട്ടിക്കായി അരവിന്ദ് കേജ്‍രിവാളും രംഗത്തുണ്ട്. 

പ്രതിപക്ഷം എന്നെ ആക്രമിക്കുന്നു: മോദി

വികസനം ചർച്ച ചെയ്യുന്നതിനുപകരം തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിലാണു കോൺഗ്രസിന്റെ ശ്രദ്ധയെന്നു സുരേന്ദ്രനഗറിലെ റാലിയിൽ മോദി ആരോപിച്ചു. ‘താഴ്ന്ന മനുഷ്യൻ, മരണത്തിന്റെ ദൂതൻ എന്നിങ്ങനെയെല്ലാം വിളിച്ച് കോൺഗ്രസ് എന്നെ അധിക്ഷേപിച്ചു. മോദിയുടെ സ്ഥാനം അദ്ദേഹത്തിനു കാണിച്ചു കൊടുക്കുമെന്നു കോൺഗ്രസ് പറയുന്നു. അവരുടെ അഹങ്കാരം നോക്കൂ. കോൺഗ്രസുകാർ രാജകീയ കുടുംബങ്ങളിൽനിന്നുള്ളവരാണ്. ഞാൻ ജനങ്ങളുടെ സേവകനാണ്. സേവകനെന്തു സ്ഥാനം? എന്റെ സ്ഥാനത്തെക്കുറിച്ചല്ല, വികസനത്തെക്കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്യണം. അധികാരത്തിൽ തിരിച്ചെത്തുക എന്ന ഏക ലക്ഷ്യത്തോടെയാണു ചിലർ രാജ്യം മുഴുവൻ യാത്ര നടത്തുന്നത്. നർമദ ഡാം പദ്ധതി 3 പതിറ്റാണ്ട് മുടക്കിയ സ്ത്രീക്കൊപ്പമാണ് (മേധ പട്കർ) ഒരു കോൺഗ്രസ് നേതാവ് (രാഹുൽ ഗാന്ധി) നടക്കുന്നത്’ – മോദി പറഞ്ഞു. ബറൂച്ച്, നവ്‌സരി എന്നിവിടങ്ങളിലും മോദി പ്രസംഗിച്ചു. ഞായറാഴ്ച 4 റാലികളിലാണു മോദി പങ്കെടുത്തത്.

ജനങ്ങളെ കേൾക്കുന്നു: രാഹുൽ

ജനങ്ങളുടെ ശബ്ദം കേൾക്കാനാണു യാത്ര ചെയ്യുന്നതെന്നും അത് ഹെലികോപ്റ്ററിലോ വാഹനത്തിലോ അല്ലെന്നും ജനങ്ങൾക്കൊപ്പം നടന്നാണെന്നും സൂറത്തിലും രാജ്കോട്ടിലും നടന്ന റാലികളിൽ രാഹുൽ പറഞ്ഞു. ഗോത്ര വിഭാഗക്കാരെ ഒപ്പം നിർത്താനും തൊഴിലില്ലായ്മ, കർഷകദുരിതം എന്നിവ പ്രചാരണ വിഷയമാക്കാനുമുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു രാഹുലിന്റെ പ്രസംഗം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാരത് ജോഡോ പദയാത്രയിൽനിന്ന് ആദ്യമായാണ് അദ്ദേഹം ഇടവേളയെടുത്തത്. ‘ഗോത്ര വർഗക്കാർ രാജ്യത്തിന്റെ യഥാർ‌ഥ അവകാശികളാണെന്നാണ് മുത്തശ്ശി ഇന്ദിരാഗാന്ധി എന്നെ പഠിപ്പിച്ചത്. അവർ രാജ്യത്തിന്റെ ആദ്യ അവകാശികളുമാണ്. എന്നാൽ, വനവാസികൾ എന്ന നിലയിലാണു അവരെ ബിജെപി കാണുന്നത്. അവരിൽനിന്നു കാട് തട്ടിയെടുക്കാനും ബിജെപി ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം പദയാത്രയ്ക്കിടെ റാം എന്ന യുവാവ് എന്നെ സമീപിച്ചു. കോവിഡിൽ തന്റെ കുടുംബാംഗങ്ങൾ മുഴുവൻ നഷ്ടപ്പെട്ടുവെന്നും തനിക്കു ജോലിയില്ലെന്നും പറഞ്ഞ് അദ്ദേഹം കരഞ്ഞു.

രാജ്യത്തെ ലക്ഷക്കണത്തിനു യുവാക്കളിലൊരാളാണ് അദ്ദേഹം. വിളകൾക്കു വില കിട്ടാതെ കർഷകരും ദുരിതത്തിലാണ്’– രാഹുൽ കുറ്റപ്പെടുത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഗുജറാത്ത് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല എന്നിവരും രാഹുലിനൊപ്പം പ്രചാരണത്തിന്റെ ഭാഗമായി. 

രാഷ്ട്രീയ പരീക്ഷണശാല; പട്ടേലിനെ പിടിച്ച് ബിജെപി, കോൺഗ്രസിന്റെ ഖാം, ആം ആദ്മിയുടെ ഒടിപി

സമുദായ, ജാതി രാഷ്ട്രീയത്തിന്റെ മിടിപ്പുനോക്കി വോട്ടർമാരെ ഒപ്പം നിർത്താൻ പാർട്ടികൾ. ഗുജറാത്തിലുടനീളം മോദിക്കുള്ള പ്രഭാവത്തിനു പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ എന്നിവരുടെ ബലത്തിൽ പട്ടേൽ സമുദായത്തെ ഒപ്പം നിർത്തി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണു ബിജെപി.

2017ൽ പട്ടേൽ സമുദായത്തിൽനിന്നു ലഭിച്ച പിന്തുണ ഇക്കുറി ഉണ്ടായേക്കില്ലെന്നു കണക്കുകൂട്ടുന്ന കോൺഗ്രസ് മുൻ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി എൺപതുകളുടെ അവസാനം പരീക്ഷിച്ച ‘ഖാം’ (KHAM - ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്‍ലിം) ഫോർമുല പൊടിതട്ടിയെടുത്തിരിക്കുകയാണ്. നഗര മേഖലകളിൽ ‘ഡൽഹി മോഡൽ ഭരണം’ വാഗ്ദാനം ചെയ്യുന്ന ആം ആദ്മി ഗ്രാമീണ മേഖലകളിൽ പുതിയൊരു ഫോർമുല പരീക്ഷിക്കുന്നു – ഒടിപി. ഇതര പിന്നാക്ക വിഭാഗക്കാർ (ഒബിസി), ഗോത്ര വിഭാഗം (ട്രൈബൽ), പട്ടേൽ എന്നതിന്റെ ചുരുക്കെഴുത്താണിത്. 

Content Highlight: Gujarat Assembly Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com