ADVERTISEMENT

കോൺഗ്രസിന്റെ ഗുജറാത്തിലെ സംസ്ഥാന ഓഫിസിനു മുൻപിൽ ഒരു ടൈമറുണ്ട്. ബിജെപിയുടെ ഗുജറാത്ത് ഭരണം അവസാനിക്കാൻ ഇത്ര ദിവസങ്ങളും മണിക്കൂറുകളും സെക്കൻഡുകളും മാത്രമെന്ന് സൂചിപ്പിക്കുന്ന ടൈമറാണത്. 27 വർഷമായി ഭരണത്തിലുള്ള ബിജെപിക്ക് കോൺഗ്രസ് എതിരാളികളേയല്ലെന്നും കോൺഗ്രസ് തകർന്നടിഞ്ഞുവെന്നുമൊക്കെയുള്ള പ്രചാരണങ്ങൾക്കിടയിലും ആ ടൈമർ ടിക് ടിക്കെന്നു ചലിക്കുന്നുണ്ട്.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരാളികളില്ലെന്നത് അവരുടെ ദിവാസ്വപ്നം മാത്രമാണെന്ന് കോൺഗ്രസിന്റെ വക്താവ് ആലോക് ശർമ പറയുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും രാഷ്ട്രീയ എതിരാളികളെ വരുതിയിലാക്കുന്നതാണ് ബിജെപിയുടെ ഗുജറാത്ത് മോഡലെന്നും അവിടെ പ്രതിപക്ഷത്തിരുന്നു രാഷ്ട്രീയം പയറ്റുന്നത് നിസ്സാര കാര്യമല്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. അഭിമുഖത്തിൽ നിന്ന്:

ഇത്തവണ റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന പ്രഖ്യാപനവുമായാണ് ബിജെപി കളത്തിലുള്ളത്? കോൺഗ്രസ് അവർക്കു വെല്ലുവിളിയാണോ?

ജനങ്ങളെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ എത്രനാൾ രാഷ്ട്രീയം കളിക്കാനാവും? ഇത്തവണ ബിജെപി ശരിക്കു വിയർക്കുന്നുണ്ട്. കോൺഗ്രസ് ഇത്തവണ 125 സീറ്റിലേറെ നേടി ഭരണം പിടിക്കും.

എന്താണ് ആത്മവിശ്വാസത്തിനു കാരണം?

ജനങ്ങളിലുള്ള വിശ്വാസം. ഞങ്ങൾ ഗ്രാമങ്ങളിൽ നിരന്തരമായി ജനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. നിങ്ങളൊക്കെ പറയുന്നതു പോലെ ഞങ്ങളുടെ സംഘടനാ സംവിധാനം തകർന്നിട്ടൊന്നുമില്ല. ഇത്തവണ ഗുജറാത്തിലെ ഗ്രാമങ്ങൾ ഈ സംസ്ഥാനം ഭരിക്കും.

ആം ആദ്മി പാർട്ടി കോൺഗ്രസിനു പാരയാവില്ലേ?

മാധ്യമങ്ങളിലല്ലാതെ ആം ആദ്മി പാർട്ടി എവിടെയുണ്ട്? ഗുജറാത്തിൽ അവർ ഇത്തവണയും നിലം തൊടില്ല. നഗരപ്രദേശങ്ങളിൽ ചിലയിടത്ത് ആളുകളെ ആകർഷിക്കുന്നുവെന്നല്ലാതെ ജയിക്കാനുള്ള സംവിധാനങ്ങളൊന്നും അവർക്കില്ല. കോൺഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം.

മോദിയെ മുൻനിർത്തിയുള്ള ബിജെപിയുടെ പോരാട്ടം എല്ലാത്തവണയും വിജയം കാണുന്നുണ്ട്. അത് കോൺഗ്രസിനു മറികടക്കാനാവുമോ?

മോദി ഇത്തവണ പരിഭ്രാന്തനാണ്. കോൺഗ്രസ് എന്നെ അപമാനിച്ചു, ഗുജറാത്തിനെ അപമാനിച്ചുവെന്നൊക്കെ പരിഭ്രാന്തനായി ഇത്തവണയും വിളിച്ചു പറയുന്നുണ്ട്. അതൊക്കെ രണ്ടോ മൂന്നോ മണിക്കൂർ ചാനലിൽ കാണും. ജനങ്ങൾ അതൊക്കെ അവഗണിക്കുകയാണ്. യഥാർഥ പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയെക്കുറിച്ച് മോദി മിണ്ടുന്നത് കേട്ടിട്ടുണ്ടോ? കോൺഗ്രസ് ജനങ്ങൾക്കു വേണ്ടിയാണ് സംസാരിക്കുന്നത്. അതിനു ഫലമുണ്ടാവുക തന്നെ ചെയ്യും.

Content Highlight: Gujarat Assembly Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com