ADVERTISEMENT

ഉച്ചവെയിലിന്റെ ആലസ്യത്തിലാണ്ടു കിടക്കുന്ന നാൽക്കവലയിലെ ആൽമരച്ചോട്ടിലിരുന്ന് ജിഗ്നേഷ് മേവാനി എംഎൽഎ ഗ്രാമവാസികളോടു ചോദിക്കുകയാണ്: ‘കോവിഡ് കാലത്തു നിങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ഇവിടത്തെ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ശ്വാസം നൽകിയത് ആരാണ്?’ എണ്ണ കണ്ടിട്ടു കാലങ്ങളായ മുടിക്കു മീതെ മുഷിഞ്ഞ സാരിത്തലപ്പു വലിച്ചിട്ടിരിക്കുന്ന സ്ത്രീകൾക്കു ഭൂരിപക്ഷമുള്ള ജനക്കൂട്ടം ഒറ്റശ്വാസത്തിൽ പറയുന്നു: കോൺഗ്രസ്... കോൺഗ്രസ്. അതേ മട്ടിൽ ചോദ്യങ്ങളൊരുപാടു ചോദിക്കുന്നുണ്ട് വഡ്ഗാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ജിഗ്നേഷ് മേവാനി.

അതിനെല്ലാം മറുപടി കോൺഗ്രസാണെന്നു ജനങ്ങളെക്കൊണ്ടു പറയിപ്പിക്കുന്നുമുണ്ട്. 2.90 ലക്ഷത്തോളം വോട്ടർമാരുള്ള വഡ്ഗാം പട്ടികജാതി സംവരണ മണ്ഡലമാണ്. കഴിഞ്ഞ തവണ സ്വതന്ത്രനായി 19,696 വോട്ടിനാണു രാഷ്ട്രീയ ദലിത് അധികാർ മഞ്ച് നേതാവായിരുന്ന ജിഗ്നേഷ് ഇവിടെ ജയിച്ചത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിനു സഹായിക്കണമെന്ന മേവാനിയുടെ അഭ്യർഥന മാനിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളെ പിൻവലിച്ചിരുന്നു.

അന്ന് വഡ്ഗാമിൽനിന്നു കോൺഗ്രസ് പിൻവലിച്ച അന്നത്തെ സിറ്റിങ് എംഎൽഎ മണിലാൽസിങ് വഗേലയാണ് ഇത്തവണ ജിഗ്നേഷിന്റെ ബിജെപി എതിരാളി. ജിഗ്നേഷ് കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേർന്നതോടെ രാഷ്ട്രീയഭാവിയെക്കുറിച്ച് ആധിയുണർന്ന മണിലാൽ ബിജെപിയിൽ ചേർന്നു. ദലിത് നേതാവായ ദൽപത് ഭാട്ടിയയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി.

ഗുജറാത്തിലെ കോൺഗ്രസിൽ ജനങ്ങളുമായി ബന്ധമുള്ള അപൂർവം നേതാക്കളിലൊരാളാണ് ജിഗ്നേഷ് മേവാനി. അതിന്റെ വ്യത്യാസം മേവാനിയുടെ പര്യടന വേദികളിൽ കാണാനുമുണ്ട്. കോൺഗ്രസിനു ശക്തമായ വേരോട്ടമുള്ളയിടമാണ് വഡ്ഗാം. പ്രാദേശിക ബിജെപി നേതാക്കൾക്കുള്ള മുറുമുറുപ്പും മണിലാലിനു ദോഷകരമാണ്. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം മണ്ഡലത്തിൽ അപൂർവമായേ അനുഭവപ്പെടുന്നുള്ളൂ. ജിഗ്നേഷ് മേവാനി ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്:

jignesh-mevani-25
ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി വഡ്ഗാമിൽവോട്ട് തേടുന്നു. ചിത്രം: സജീഷ് ശങ്കർ∙ മനോരമ

∙ അവസരം കിട്ടിയാൽ കൂറുമാറുന്ന നേതാക്കൾ കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തിട്ടില്ലേ?

ഇല്ല എന്നു പറയുന്നില്ല. പക്ഷേ, കോടികളുടെ വാഗ്ദാനമുണ്ടായിട്ടും ഇഡിയും സിബിഐയും ഭീഷണിപ്പെടുത്തിയിട്ടും 60 എംഎൽഎമാർ കോൺഗ്രസിൽത്തന്നെ നിന്നുവെന്നത് ഓർക്കണം. പത്തു പതിനഞ്ചു പേർ ഭീഷണിക്കു വഴങ്ങി മറുകണ്ടം ചാടിയതു കാര്യമാക്കാനില്ല. ഇത്തവണ 126 സീറ്റെങ്കിലും കോൺഗ്രസ് നേടും. ഹിന്ദുത്വമല്ല, സാമ്പത്തിക പ്രശ്നങ്ങളും വിലക്കയറ്റവുമാണു ജനം ചർച്ച ചെയ്യുന്നത്. അതിനൊപ്പം ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളും ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ ബിജെപി സർക്കാർ വിട്ടയച്ചയും കോൺഗ്രസ് വിഷയമാക്കുന്നു.

∙ ബിൽക്കീസ് ബാനു വിഷയമുന്നയിക്കുന്നതു ഹിന്ദുഭൂരിപക്ഷമുളള പ്രദേശങ്ങളിൽ ധ്രുവീകരണമുണ്ടാക്കില്ലേ?

ഇല്ല. ഞാനിക്കാര്യം പറയുമ്പോൾ ഹിന്ദുസ്ത്രീകൾ കണ്ണു തുടയ്ക്കുന്നതു നിങ്ങൾ കണ്ടോ? ബലാൽക്കാരത്തിനിരയായ സ്ത്രീയുടെ മുന്നിലേക്ക് അവരുടെ കുറ്റവാളികളെ സ്വതന്ത്രരാക്കി വിടുന്നത് ആര് അംഗീകരിക്കും? മനുഷ്യന്റെ വേദനയ്ക്ക് ജാതിയോ മതമോ ഇല്ല. ബിജെപി ചെയ്ത നീതികേടിനു ന്യായീകരണങ്ങളുമില്ല. അതു ജനങ്ങളുടെ മനസ്സിൽ വലിയ നീറ്റലുണ്ടാക്കിയിട്ടുണ്ട്.

∙ ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് ബിജെപി പറയുന്നത്..

അതില്ലെങ്കിൽ പിന്നെന്തിനാണ് 38 സിറ്റിങ് എംഎൽഎമാരെ അവർ മാറ്റിയത്. ജനങ്ങൾക്കു മടുത്തു കഴിഞ്ഞു.

∙ മോദിയെ മുൻനിർത്തി ബിജെപി ഭരണവിരുദ്ധ വികാരത്തെ മറികടക്കില്ലേ?

നരേന്ദ്ര മോദിയുടെ ആകർഷണീയതയൊക്കെ കുറഞ്ഞു കഴിഞ്ഞു. സ്ഥിരം അടവുകളാണു പുറത്തെടുക്കുന്നത്. ജനം അദ്ദേഹം പറയുന്നതിന്റെ പൊള്ളത്തരം അനുഭവിക്കുന്നവരാണ്. അവർ പ്രതികരിക്കും.

English Summary: Jignesh Mevani About Gujarat Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com