ക്ഷേമ പെൻഷൻ തുക കൂട്ടണം: കേന്ദ്രത്തിന് വിദഗ്ധസമിതി ശുപാർശ
Mail This Article
ന്യൂഡൽഹി / തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നതു പരിഗണിക്കണമെന്നു വിദഗ്ധസമിതി ശുപാർശ ചെയ്തു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണിത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപീകരിച്ച കോമൺ റിവ്യൂ മിഷനാണ് (സിആർഎം) നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമുകൾക്കു (എൻഎസ്എപി) കീഴിലുള്ള പെൻഷൻ തുക ഘട്ടംഘട്ടമായി കൂട്ടണമെന്നു ശുപാർശ ചെയ്തത
നിലവിൽ 200– 500 രൂപയാണു വിവിധ പെൻഷനുകൾക്കായി കേന്ദ്രം അനുവദിക്കുന്നത്. 2007 മുതൽ ഈ നിരക്കിൽ മാറ്റമില്ല. കേന്ദ്രം തരുന്ന തുകയിൽ ബാക്കി കൂടി ചേർത്ത് 1600 രൂപയാണ് കേരളം പെൻഷനായി നൽകുന്നത്. കേന്ദ്രവിഹിതത്തിന്റെ 3–8 ഇരട്ടിയാണ് കേരളത്തിന്റെ വിഹിതം. അരക്കോടിയിലധികം പേർക്കാണ് ഓരോ മാസവും ക്ഷേമ പെൻഷൻ നൽകുന്നത്.
തുക കണ്ടെത്താനാകാതെ 2 മാസമായി പെൻഷൻ മുടങ്ങിയിരിക്കുന്നതിനാൽ കേന്ദ്ര വിഹിതം കൂട്ടുന്നത് കേരളത്തിന് ആശ്വാസമാകും.തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ഡോ. രാജീവ് രഞ്ജൻ സഹഅധ്യക്ഷനായ കമ്മിഷനാണ് കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിച്ചത്.
തുക കൂട്ടേണ്ടെന്ന് മന്ത്രിതല സമിതി
പെൻഷൻ തുക കൂട്ടണമെന്നു 10 വർഷമായി പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഇതു പരിശോധിക്കാൻ നിയോഗിക്കപ്പെട്ട കേന്ദ്ര മന്ത്രിതല സമിതി തുക കൂട്ടേണ്ടെന്നാണ് ഈ വർഷമാദ്യം റിപ്പോർട്ട് നൽകിയത്. സംസ്ഥാനങ്ങൾ ഇതിന്റെ നേട്ടം സ്വന്തമാക്കുന്നുവെന്നായിരുന്നു വിലയിരുത്തൽ.
English Summary: Welfare Pension Amount Should Be Increased: Expert Panel Recommends to Central Government