ഭ്രമണപഥങ്ങൾ തമ്മിൽ ദൂരം 219 കിലോമീറ്റർ; ഉപഗ്രഹങ്ങളുമായി ‘ഷട്ടിലടിച്ച്’ പിഎസ്എൽവി
Mail This Article
ചെന്നൈ ∙ വളരെ അകലെയുള്ള ഭ്രമണപഥങ്ങളിൽ ഒരേ വിക്ഷേപണ വാഹനം ഉപയോഗിച്ച് ഉപഗ്രഹങ്ങൾ എത്തിക്കുകയെന്ന അതുല്യ നേട്ടവും പിഎസ്എൽവി-സി 54 ദൗത്യവിജയത്തോടെ ഐഎസ്ആർഒയ്ക്കു സ്വന്തം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഓഷൻസാറ്റ് (1172 കിലോ) ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ച ദൗത്യം പരിപൂർണ വിജയമെന്നും ഭ്രമണപഥം മാറ്റുന്നതിനായി പി എസ്എൽവി റോക്കറ്റിൽ ആദ്യമായി 2 ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (ഒസിടി) ഉപയോഗിച്ചതായും ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.
ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്നലെ രാവിലെ 11.56 നായിരുന്നു വിക്ഷേപണം. വലുപ്പമേറിയ ഓഷൻസാറ്റ് 732 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം ഒസിടി ഉപയോഗിച്ച് 513 കിലോമീറ്റർ താഴ്ത്തിയാണു മറ്റ് ചെറുഉപഗ്രഹങ്ങൾ വിന്യസിച്ചത്. ഇതുവരെ നടത്തിയിട്ടുള്ള സംഘഉപഗ്രഹ വിക്ഷേപങ്ങൾ അടുത്തുള്ള ഭ്രമണപഥങ്ങളിൽ ആയിരുന്നു.
നയതന്ത്ര പ്രാധാന്യമുള്ള ഇന്ത്യ-ഭൂട്ടാൻ ഉപഗ്രഹം ‘ഐഎൻഎസ് 2ബി’യാണ് അവസാനം വേർപെട്ടത്. ഉഭയകക്ഷി സഹകരണ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണിതെന്നും സോമനാഥ് പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെയും ഉപയോഗത്തിനായി ഐഎസ്ആർഒ വികസിപ്പിച്ചതാണ് ഓഷൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമായ ഇഒഎസ്–6. മലയാളിയായ എസ്.ആർ.ബിജുവായിരുന്നു മിഷൻ ഡയറക്ടർ.
English Summary: ISRO Launches Oceansat, 8 Other Satellites