ADVERTISEMENT

ന്യൂഡൽഹി ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകനും മുൻ ഐഐടി പ്രഫസറുമായ ആനന്ദ് തേൽതുംബ്ഡെയ്ക്കു (73) ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. തേൽതുംബ്ഡെ ഇന്ന് പുറത്തിറങ്ങും. 

ജാമ്യം അനുവദിച്ചപ്പോൾ ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ വിചാരണവേളയിൽ പരിഗണിക്കരുതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തേൽതുംബ്ഡെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടതായി കണ്ടെത്താനായില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 

യുഎപിഎ ചുമത്താനുള്ള കാരണത്തെക്കുറിച്ച് ഇന്നലെ സുപ്രീം കോടതി എൻഐഎയിൽ നിന്നു വിശദീകരണം തേടി. ഒരു കാരണമായി പറയുന്ന മദ്രാസ് ഐഐടിയിൽ നടന്ന പരിപാടി ദലിത് കൂട്ടായ്മയാണെന്നും ഇത് എങ്ങനെ യുഎപിഎയുടെ പരിധിയിൽ വരുമെന്നും കോടതി ചോദിച്ചു. 

സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത സംഘടനയുമായി തേൽതുംബ്ഡെയ്ക്ക് അടുത്ത ബന്ധമാണെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും എൻഐഎയ്ക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. ഇതു സംബന്ധിച്ച രേഖകളൊന്നും തേൽതുംബ്ഡെയിൽ നിന്നു കണ്ടെത്തിട്ടില്ലെന്നു അദ്ദേഹത്തിനു വേണ്ടി കപിൽ സിബൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവർഷം കൊല്ലപ്പെട്ട സഹോദരനും മാവോയിസ്റ്റ് നേതാവുമായിരുന്ന മിലിന്ദ് തേൽതുംബ്ഡെയുമായി 30 വർഷത്തോളമായി അകന്നു കഴിയുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കി കോടതി എൻഐഎയുടെ ഹർജി തള്ളിയത്. 

English Summary: Supreme Court dismisses NIA’s plea against Anand Teltumbde’s bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com