കൊളീജിയം ശുപാർശ: സുപ്രീം കോടതി ഹർജി ഡിസംബർ 8ലേക്കു മാറ്റി
Mail This Article
ന്യൂഡൽഹി ∙ കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാർ അംഗീകാരം വൈകുന്നതിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി അതൃപ്തി പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും സർക്കാർ രീതിയിൽ കടുത്ത അമർഷമാണു കോടതി അറിയിച്ചത്. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെയാണ് നടപടി വൈകിപ്പിക്കുന്നത്. സമയപരിധി പാലിക്കേണ്ടതുണ്ട്. കോടതിയുടെ വികാരം കേന്ദ്ര സർക്കാരിനെ അറിയിക്കാനും കൊളീജിയം ശുപാർശയിലെ തീർപ്പ് വൈകില്ലെന്ന് ഉറപ്പിക്കാനും കോടതി എജിയോടു നിർദേശിച്ചു. ഹർജി ഡിസംബർ 8ലേക്കു മാറ്റി.
കൊളീജിയം രീതിക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം നടത്തിയ പരാർശങ്ങളെയും കോടതി വിമർശിച്ചു. ‘പലർക്കും പല അഭിപ്രായം ഉണ്ടാകാം. എന്നാൽ, കൊളീജിയം രീതി രാജ്യത്തെ നിയമമായിരിക്കെ അതു പാലിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച പലതരം റിപ്പോർട്ടുകളെ അവഗണിക്കുകയാണ്. അതേസമയം, ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഇതു സംഭവിക്കാൻ പാടില്ലായിരുന്നു’ – ജസ്റ്റിസ് കൗൾ പറഞ്ഞു.
ശുപാർശകളിൽ സർക്കാർ അടയിരിക്കുകയാണെന്നു പറയരുതെന്നും അങ്ങനെയെങ്കിൽ നിങ്ങൾ തന്നെ നിയമനം നടത്തണമെന്നും ഏതാനും ജഡ്ജിമാർ പറയുന്നതിനെ എങ്ങനെയാണ് പിന്തുണയ്ക്കാൻ കഴിയുന്നതെന്നും കിരൺ റിജിജു ചാനൽ പരിപാടിക്കിടെ ചോദിച്ചിരുന്നു. ഇന്നലെ വാദത്തിനിടെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് ആണ് പരാമർശം ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
English Summary: Petition on collegium recommendations