ADVERTISEMENT

ഗുജറാത്തിൽ ആം ആദ്മി പാർട്ടി വിതച്ച മാറ്റത്തിന്റെ വിത്ത് ആദ്യം മുളച്ചതു സൂറത്തിലാണ്. 2021 ലെ സൂറത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി 27 സീറ്റുമായി മുഖ്യ പ്രതിപക്ഷകക്ഷിയായതിനു പിന്നാലെ ഗുജറാത്ത് പിടിക്കുക എന്ന വലിയ ലക്ഷ്യം ആം ആദ്മി മനസ്സിൽ കുറിച്ചു. ഇക്കുറി നിയമസഭാ പോരിൽ സംസ്ഥാനത്തുടനീളം സ്ഥാനാർഥികളെ നിർത്തിയ ആം ആദ്മി, ഏറ്റവുമധികം വിജയം പ്രതീക്ഷിക്കുന്ന ജില്ലയാണ് സൂറത്ത്. 

16 മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ല പിടിക്കാൻ സർവ സന്നാഹങ്ങളും നിരത്തി പ്രചാരണം കൊഴുപ്പിക്കുകയാണു പാർട്ടി. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാൾ (ഡൽഹി), ഭഗവന്ത് മാൻ (പഞ്ചാബ്) എന്നിവർ നേരിട്ടെത്തിയാണു പ്രചാരണം നയിക്കുന്നത്. ഈ വർഷമാദ്യം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനു ചുക്കാൻ പിടിച്ച പ്രവർത്തകരെ ഒരു മാസം മുൻപേ സൂറത്തിലെത്തിച്ചു. ഇവരുടെ നേതൃത്വത്തിൽ വീടു കയറിയിറങ്ങിയാണു പ്രചാരണം. പതിനാറിൽ 12 മണ്ഡലങ്ങൾ നഗരസ്വഭാവമുള്ളവയാണ്. ഇതിൽ 7 – 8 സീറ്റ് ആം ആദ്മി പിടിക്കുമെന്നാണു കേജ്‌രിവാളിന്റെ പ്രവചനമെങ്കിലും ഇവിടെ ബിജെപി ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മോദി പ്രഭാവം ശക്തമായി നിലകൊള്ളുന്ന മേഖലയാണിത്. പല മണ്ഡലങ്ങളിലും ബിജെപിയുടെ സ്ഥാനാർഥിയെക്കാൾ മോദിയുടെ പേരാണു വോട്ടർമാരുടെ മനസ്സിലുള്ളത്.  

ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ സൂറത്തിൽ അധികാരികളുടെ അഴിമതി ചോദ്യംചെയ്താണ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പോരാടിയത്. സൂറത്ത് നഗരത്തിൽ അതു ഫലം കണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശാലഗോദയിൽ ബിജെപിയെ മലർത്തിയടിക്കാൻ അത്യധ്വാനം ചെയ്യേണ്ടി വരും. അതിനുള്ള തീവ്രശ്രമത്തിലാണ് കേജ്‍രിവാളും സംഘവും. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ, പട്ടേൽ സമുദായ നേതാവ് അൽകേഷ് കതിരിയ എന്നിവരാണ് ഇവിടെ ആം ആദ്മിയുടെ മുന്നണിപ്പോരാളികൾ. 

നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന സൂറത്തിൽ ബിജെപിയും ആം ആദ്മിയും തമ്മിലുള്ള പോര് പാരമ്യത്തിലാണ്. കഴിഞ്ഞ ദിവസം കേജ്‍‌രിവാളിന്റെ റോഡ് ഷോയ്ക്കിടെ ചിലർ ‘മോദി, മോദി’ എന്ന് മുദ്രാവാക്യം വിളിച്ചു. കല്ലേറുണ്ടായി എന്ന് കേജ്‍രിവാൾ ആരോപിച്ചു. ഡൽഹി, പഞ്ചാബ് എന്നിവയ്ക്കു പിന്നാലെ മൂന്നാമതൊരു സംസ്ഥാനത്ത് കൂടി ചുവടുറപ്പിച്ചു ദേശീയതലത്തിൽ സ്വാധീനം ശക്തമാക്കാനുള്ള സ്വപ്നം ആം ആദ്മി കാണുന്നത് സൂറത്തിൽ നിന്നാണ്. ഇവിടെ അടിതെറ്റിയാൽ, കേജ്‌രിവാളിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കും.

ഗുജറാത്ത്: ആദ്യഘട്ട പ്രചാരണം കഴിഞ്ഞു

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. സൗരാഷ്ട്ര–കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളിൽ‌ നാളെയാണു വോട്ടെടുപ്പ്. ബിജെപിക്കും കോൺഗ്രസിനുമൊപ്പം ആം ആദ്മി പാർട്ടിയും ചില മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യമാണ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിനു നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഹിമാചൽപ്രദേശിലെ വോട്ടെണ്ണലും അന്നാണ്.

English Summary: AAP election campaign in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com