എംഎഎൻഎഫ് സ്കോളർഷിപ്പും കേന്ദ്രസർക്കാർ നിർത്തലാക്കുന്നു
Mail This Article
ന്യൂഡൽഹി ∙ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അനുവദിച്ചിരുന്ന മൗലാന ആസാദ് നാഷനൽ ഫെലോഷിപ് (എംഎഎൻഎഫ്) നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നേരത്തെ 1 മുതൽ 8 വരെ ക്ലാസുകളിൽ, നിശ്ചിത വരുമാന പരിധിയിലുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കു നൽകിയിരുന്ന പ്രീമട്രിക് സ്കോളർഷിപ്പും കേന്ദ്ര സാമൂഹിക നീതി, ഗോത്രവർഗകാര്യ മന്ത്രാലയങ്ങൾ നൽകിയിരുന്ന പ്രീമട്രിക് സ്കോളർഷിപ്പുകളും നിർത്തലാക്കാൻ തീരുമാനിച്ചിരുന്നു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ഫെലോഷിപ്പുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കും അവസരമുണ്ടെന്നും എംഎഎൻഎഫ് സ്കീം മറ്റു ചില ഫെലോഷിപ് പദ്ധതികളുടെ പരിധിയിൽ വരുന്നുണ്ടെന്നും വ്യക്തമാക്കിയാണ് ഈ അധ്യയന വർഷം മുതൽ ഇതു നൽകേണ്ടതില്ലെന്നു തീരുമാനിച്ചത്.
ടി.എൻ.പ്രതാപന്റെ ചോദ്യത്തിനു മറുപടിയായി ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, ജെയിൻ, പാർസി, സിഖ് വിഭാഗത്തിൽ നിന്നുള്ളവർക്ക് എംഫിൽ, പിഎച്ച്ഡി പഠനത്തിനു നൽകുന്നതാണ് എംഎഎൻഎഫ്. 5 വർഷത്തേക്കാണ് ഫെലോഷിപ് അനുവദിച്ചിരുന്നത്.
English Summary: Government of India stopping MANF scholorship