ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിന് അധികാരം ലഭിച്ച ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിപദത്തിലേക്ക് സുഖ്‍വിന്ദർ സിങ് സുഖു, പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിങ് ഹൂഡ, രാജീവ് ശുക്ല എന്നിവർ ഇന്നലെ രാവിലെ എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്കു ചർച്ച നടത്തി. വൈകിട്ട് നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരും സുഖുവിനെ അനുകൂലിച്ചു. 

പകൽ ചർച്ച പുരോഗമിക്കുമ്പോൾ പ്രതിഭ സിങ്ങിന്റെ അനുയായികൾ ‘റാണി സാഹിബയെ മുഖ്യമന്ത്രിയാക്കൂ’ എന്ന മുദ്രാവാക്യവുമായി, നിരീക്ഷകർ താമസിച്ച ഹോട്ടലിനു മുന്നിലെത്തി. രാജഭരണം ഇനി വേണ്ടെന്നും സാധാരണക്കാരിലൊരാളായ സുഖുവാണ് മുഖ്യമന്ത്രിയാകേണ്ടതെന്നും വാദിച്ച് അദ്ദേഹത്തിന്റെ അനുയായികളും രംഗത്തിറങ്ങി. മുഖ്യമന്ത്രി പദം പിടിക്കാൻ അഗ്നിഹോത്രിയും ചരടുവലിച്ചതോടെ, 3 ക്യാംപുകൾ കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ അണിയറ നീക്കങ്ങൾ സജീവമായി. 

സംസ്ഥാനത്തെ പ്രബല വിഭാഗമായ ഠാക്കുർ സമുദായത്തിൽ നിന്നുള്ളയാളാണു മുഖ്യമന്ത്രിയാകേണ്ടതെന്ന് തന്റെ ഭാഗം ന്യായീകരിച്ച് വാദിച്ച സുഖു, ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള അഗ്നിഹോത്രിക്കെതിരെ നീക്കം നടത്തി. പ്രതിഭയും ഠാക്കുർ വിഭാഗത്തിൽ നിന്നാണെങ്കിലും നിലവിൽ ലോക്സഭാംഗമായ അവരെ മുഖ്യമന്ത്രിയാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. ഗാന്ധി കുടുംബവുമായുള്ള ഊഷ്മള ബന്ധവും സുഖുവിനു നേട്ടമായി. രാഹുൽ ഗാന്ധി പാർട്ടിക്കു വേണ്ടി സമയം ചെലവിടുന്നില്ലെന്ന് ഏതാനും മാസം മുൻപ് പ്രതിഭ പറഞ്ഞത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിരുന്നു. 

സുഖ്‍വിന്ദർ സിങ് സുഖു (58)

മുൻ പിസിസി പ്രസിഡന്റ്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണ സമിതിക്കു നേതൃത്വം നൽകി. ഹാമിർപുർ ജില്ലയിലെ നദായൂവിൽ നിന്ന് 4 തവണ എംഎൽഎ. ഇത്തവണ ആദ്യമായി മന്ത്രിസഭയിലെത്തുന്നത് മുഖ്യമന്ത്രി പദവിയോടെ.

English Summary: Himachal Pradesh assembly election post result scenario

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com