ADVERTISEMENT

ന്യൂഡൽഹി∙ ‘സുഖു ഭായ് സിന്ദാബാദ്’ വിളികൾ മുഖരിതമായ ചടങ്ങിൽ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി സുഖ്‍വിന്ദർ സിങ് സുഖു (58) സത്യപ്രതിജ്ഞ ചെയ്തു. സുഖുവിനും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിക്കും (60) ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല.

ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ രാജ്യത്ത് കോൺഗ്രസിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് സുഖു. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ചില നേതാക്കളെ തോളിലേറ്റിയാണ് അണികൾ ആനയിച്ചത്. ഹിമാചൽ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം പരമാവധി 12 മന്ത്രിമാരാവാം.

പ്രതിഭയെ ആലിംഗനം ചെയ്ത് പ്രിയങ്ക

സുഖുവിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ ഹിമാചൽ മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭാ സിങ്ങിന്റെ അനുയായികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നതായി പ്രതിഭ വ്യക്തമാക്കി. ഇന്നലെ ചടങ്ങിനെത്തിയ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതിഭാ സിങ്ങിനെ ആലിംഗനം ചെയ്തു. പ്രിയങ്കയുടെ അരികിലാണ് പ്രതിഭയ്ക്ക് ഇരിപ്പിടം ഒരുക്കിയത്. പ്രതിഭയ്ക്കും മകൻ വിക്രമാദിത്യ സിങ്ങിനും ഒപ്പം നിന്ന് രാഹുൽ ഫോട്ടോയെടുക്കുകയും ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങിനു മുൻപ് വീരഭദ്ര സിങ്ങിന്റെ ഓർമയ്ക്കായി നേതാക്കൾ പൂക്കൾ സമർപ്പിച്ചു. ചടങ്ങിന്റെ ആദ്യ ക്ഷണക്കത്ത് പ്രതിഭാ സിങ്ങിന്റെ വസതിയിൽ സുഖു നേരിട്ടെത്തിയാണ് കഴിഞ്ഞ ദിവസം നൽകിയത്. നേതാക്കൾക്കിടയിലെ ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രതിഭയുടെ മകൻ വിക്രമാദിത്യ സിങ്ങിന് മന്ത്രിസഭയിൽ പ്രധാന സ്ഥാനം നൽകിയേക്കും.

സുഖു, ബസ് ഡ്രൈവറുടെ മകൻ

എളിയ തുടക്കത്തിൽ നിന്നാണ് മുഖ്യമന്ത്രി പദവിയിലേക്കുള്ള സുഖ്‍വിന്ദർ സിങ് സുഖുവിന്റെ ഉയർച്ച. ഹിമാചൽ ട്രാൻസ്പോർട്ട് കോർപറേഷനിലെ ഡ്രൈവറായിരുന്നു പിതാവ് റഷിൽ സിങ്. സുഖ്‍വിന്ദർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന് എൻഎസ്‍യുഐ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഹിമാചൽ പിസിസി അധ്യക്ഷൻ തുടങ്ങിയ പദവികളിലെത്തി. ഹാമിർപുർ ജില്ലയിലെ നദായൂവിൽ നിന്ന് 4 തവണ എംഎൽഎ ആയി. ബിജെപിയുടെ ശക്തികേന്ദ്രമായ ലോവർ ഹിമാചലിൽ നിന്നാണ് സുഖുവിന്റെ വരവെന്നതും ശ്രദ്ധേയം.

ഗുജറാത്ത്: ഇന്ന് സത്യപ്രതിജ്ഞ

ഗാന്ധിനഗർ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപിയുടെ ഭൂപേന്ദ്ര പട്ടേൽ ഇന്ന് രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. ഭൂപേന്ദ്ര പട്ടേലിനൊപ്പം ചില മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും.

English Summary: Congress leader Sukhvinder Singh Sukhu takes oath as Himachal Pradesh Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com