ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്രം അന്വേഷണം തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിനു പിന്നാലെയാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.

നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന ‘ഡോക്–1–മാക്സ്’ (Dok-1-Max) എന്ന കഫ് സിറപ്പ് കഴിച്ച 18 കുട്ടികളാണ് മരിച്ചത്. മരുന്ന് ഇന്ത്യയിൽ വിറ്റിട്ടില്ലെന്നാണ് വിവരം. 

ഉസ്ബെക്കിസ്ഥാന്റെ ആരോപണത്തിനു പിന്നാലെ നോയിഡയിലെ മരുന്ന് പ്ലാന്റിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‍സിഒ), യുപി ഡ്രഗ് കൺട്രോൾ എന്നിവ പരിശോധന നടത്തി. സാംപിൾ ചണ്ഡിഗഡ് മരുന്നു പരിശോധനാ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. അതുവരെ കഫ് സിറപ്പിന്റെ ഉൽപാദനം നിർത്തിവച്ചു.പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്നു മാരിയോൺ പ്രതിനിധി അറിയിച്ചു. 

എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കഫ് സിറപ്പിലുണ്ടായിരുന്നുവെന്നാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. 

ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിച്ച കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് ഗാംബിയയിൽ മരിച്ചത്. എന്നാൽ, ഇന്ത്യയിൽ സർക്കാർ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരുന്നിന് ഗുണനിലവാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ (ഡിസിജിഐ) ലോകാരോഗ്യ സംഘടനയ്ക്ക് കത്തു നൽകി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ആരോപണമെന്നായിരുന്നു ഡിസിജിഐയുടെ വാദം.

 

English Summary: Investigation on Dok-1-Max cough syrup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com