വാർത്ത വ്യാജമെന്ന് കേന്ദ്രം പറഞ്ഞാൽ 72 മണിക്കൂറിനകം നീക്കണം

HIGHLIGHTS
  • ഐടി ഇന്റർമീഡിയറി ചട്ടഭേദഗതിയുടെ കരടുരൂപം പ്രസിദ്ധീകരിച്ചു
Fake-News
SHARE

ന്യൂഡൽഹി ∙ വ്യാജമെന്നു കേന്ദ്രസർക്കാർ ചാപ്പ കുത്തുന്ന വാർത്തകൾക്ക് ഇന്റർനെറ്റിൽ ഇനി ആയുസ്സ് 72 മണിക്കൂർ മാത്രം. 2011ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിലാണു നിർണായക ഭേദഗതിക്കു കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ കരടുരൂപം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. അഭിപ്രായം രേഖപ്പെടുത്താൻ: bit.ly/meitycons 

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗമോ കേന്ദ്രം വസ്തുതാപരിശോധനയ്ക്കു ചുമതലപ്പെടുത്തുന്ന ഏജൻസിയോ വ്യാജമെന്നു കണ്ടെത്തിയാൽ വാർത്ത ഇന്റർനെറ്റിൽനിന്നു നീക്കേണ്ടി വരും. ഇതിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് അടക്കം രംഗത്തുവന്നിട്ടുണ്ട്. വിഷയത്തിൽ 24ന് വാർത്താവിതരണ മന്ത്രാലയം ബന്ധപ്പെട്ടവരുമായി കൂടിയാലോചനാ യോഗം ചേരും. 

എന്തുകൊണ്ട് 72 മണിക്കൂർ? 

അശ്ലീലം, ആൾമാറാട്ടം അടക്കം 7 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ ഇന്റർനെറ്റ് കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും ഈ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

കുട്ടികൾക്കെതിരായ ഉള്ളടക്കം, സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കൽ, മതങ്ങൾ / ജാതികൾ തമ്മിൽ വൈരം സൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയും ഈ പരിധിയിലാണു വരിക. 72 മണിക്കൂറെന്നത് 24 മണിക്കൂറായി ക്രമേണ കുറയ്ക്കുമെന്നും കേന്ദ്രം മുൻപു വ്യക്തമാക്കിയിരുന്നു. 

ആശങ്ക എന്ത്?

കേന്ദ്രം വ്യാജമെന്നു ചാപ്പ കുത്തിയാൽ ആ വാർത്ത എല്ലാ വെബ്സൈറ്റുകളും 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ടി വരും. ഇത് സർക്കാർ സെൻസർഷിപ്പിലേക്കു വഴിമാറുമെന്നാണ് ആശങ്ക. വിവിധ സ്രോതസ്സുകളിൽനിന്നു ലഭിച്ച ഒരു വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്ര കുത്താം. കേന്ദ്രത്തിനെതിരായ വാർത്തകൾ നീക്കം ചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാം. നിർദിഷ്ട ഭേദഗതി ഭരണഘടനാപരമല്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിച്ചു. ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരാൻ പാർലമെന്റിന്റെ അംഗീകാരം വേണമെന്നും അവർ ചൂണ്ടിക്കാട്ടി. 

English Summary: Life of a news flagged as 'fake' by government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.