മോർബി ദുരന്തം: ഒറിവ എംഡിക്കെതിരെ അറസ്റ്റ് വാറന്റ്
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ, പാലം അറ്റകുറ്റപ്പണിയുടെ ചുമതല ഏറ്റെടുത്തിരുന്ന അജന്ത മാനുഫാക്ചറിങ് ലിമിറ്റഡ് (ഒറിവ ഗ്രൂപ്പ്) എംഡിക്കെതിരെ മോർബി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 135 പേരുടെ മരണത്തിനിടയാക്കിയ മോർബി ദുരന്തത്തെക്കുറിച്ച് സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഒട്ടേറെ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതെത്തുടർന്നാണ് എംഡി ജയ്സുഖ് പട്ടേലിനെതിരെ മോർബി സിജെഎം എം.ജെ.ഖാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ ഇതുവരെ ഒറിവയുടെ 4 ജീവനക്കാർ ഉൾപ്പെടെ 9 പേർ അറസ്റ്റിലായിട്ടുണ്ട്. ജയ്സുഖ് പട്ടേലിന്റെ പേര് എഫ്ഐആറിൽ ഉണ്ടായിരുന്നില്ല.
English Summary: Arrest warrant in Morbi tragedy