ADVERTISEMENT

ന്യൂഡൽഹി ∙ ആൻഡമാൻ നിക്കോബാറിലെ 21 വലിയ ദ്വീപുകൾക്കു പരമവീരചക്രം ലഭിച്ച ധീരസൈനികരുടെ പേരിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് നാമകരണം നടത്തിയത്. നമ്മുടെ ദ്വീപുകളുടെ പേരുകൾപോലും അടിമത്തത്തിന്റെ ശേഷിപ്പുകളാണെന്നും അവ നേരത്തേ മായ്ച്ചു കളയേണ്ടതായിരുന്നുവെന്നും മോദി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ (റോസ് ദ്വീപ്) നിർമിക്കുന്ന സ്മാരകത്തിന്റെ മാതൃകയും മോദി അനാഛാദനം ചെയ്തു. ആൻഡമാനിൽ പര്യടനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ചടങ്ങിൽ സന്നിഹിതനായിരുന്നു. ‘ധീരതാദിന’മായി ആചരിക്കുന്ന നേതാജി ജന്മവാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

നേതാജി ദ്വീപിൽ നിർമിക്കുന്ന സ്മാരകത്തിൽ മ്യൂസിയം, കേബിൾ കാർ, ലേസർ ഷോ, ഗൈഡഡ് ടൂർ തുടങ്ങിയവയുണ്ടാകും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പീക്കർ ഓം ബിർലയും പാർലമെന്റിലെ കക്ഷി നേതാക്കളോടൊപ്പം സെൻട്രൽ ഹാളിൽ നേതാജിയുടെ ചിത്രത്തിൽ പൂക്കളർപ്പിച്ചു. റോസ് ദ്വീപുകൾക്ക് 2018ലാണ് നേതാജിയുടെ പേരിട്ടത്. നീൽ ദ്വീപിന് ഷഹീദ് ദ്വീപ്, ഹാവ്‌ലോക് ദ്വീപിന് സ്വരാജ് ദ്വീപ് എന്നിങ്ങനെയും പേരിട്ടിരുന്നു. 

ഇവരുടെ നാമത്തിൽ ദ്വീപുകൾ

ഇതുവരെ പേരില്ലാതിരുന്ന ഏറ്റവും വലിയ ദ്വീപിന് ആദ്യ പരമവീരചക്ര ജേതാവ് മേജർ സോംനാഥ് ശർമയുടെ പേരിട്ടു. 1947ൽ പാക്ക് നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടയിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. ഓണററി ക്യാപ്റ്റൻ കരം സിങ്, സെക്കൻഡ് ലഫ്റ്റനന്റ് രഘോബ റാണെ, നായക് ജാദുനാഥ് സിങ്, കമ്പനി ഹവിൽദാർ മേജർ പിരുസിങ്, ക്യാപ്റ്റൻ ജി.എസ്.സാലറിയ, ലഫ്.കേണൽ ധൻസിങ് ഥാപ, സുബേദാർ ജോഗിന്ദർ സിങ്, മേജർ ഷെയ്ത്താൻ സിങ്, കമ്പനി ക്വാർട്ടർമാസ്റ്റർ ഹവിൽദാർ അബ്ദുൽ ഹാമിദ്, ലഫ്.കേണൽ ആർദേഷിർ ബർസോർജി താരാപുർ, ലാൻസ് നായിക് ആൽബർട്ട് എക്ക, മേജർ ഹോഷിയാർ സിങ്, സെക്കൻഡ് ലഫ്റ്റനന്റ് അരുൺ ഖേത്രപാൽ, ഫ്ലയിങ് ഓഫിസർ നിർമൽജീത് സിങ് സെഖോൺ, മേജർ രാമസ്വാമി പരമേശ്വരൻ, നായിബ് സുബേദാർ ബനാസിങ്, ക്യാപ്റ്റൻ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് കുമാർ പാണ്ഡെ, സുബേദാർ മേജർ സഞ്ജയ് കുമാർ, സുബേദാർ മേജർ ഗ്രനേഡിയർ യോഗേന്ദ്രസിങ് യാദവ് എന്നിവരുടെ പേരിലാണു മറ്റു ദ്വീപുകൾ. ദ്വീപുകളുടെ വലുപ്പത്തിനനുസരിച്ച് ആദ്യ പരമവീരചക്ര ജേതാവ് തൊട്ടുള്ള ക്രമത്തിലാണു പേരിട്ടിരിക്കുന്നത്. 

English Summary: PM names 21 largest Islands in Andaman And Nicobar after 21 Indian heroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com