ADVERTISEMENT

കൊൽക്കത്ത / ന്യൂഡൽഹി ∙ ബംഗാൾ സർക്കാരിനെ ഗവർണർ സി.വി.ആനന്ദബോസ് പരിധിവിട്ടു സഹായിക്കുന്നെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. ഗവർണർ, മമത ബാനർജിയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രമാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന ഘടകത്തിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ ഗവർണറെ ഡൽഹിക്കു വിളിപ്പിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആനന്ദബോസ് വിശദീകരിച്ചു. 2 ചടങ്ങുകളിൽ പങ്കെടുക്കാനാണു ഡൽഹിയിലെത്തിയതെന്നും ഇന്നുതന്നെ ബംഗാളിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിക്കു ചുമതല നൽകിയ ബിൽ ബംഗാൾ സർക്കാർ പിൻവലിച്ചു. 

കഴിഞ്ഞ ദിവസം ബംഗാളിലെ എഴുത്തിനിരുത്തു ചടങ്ങായ ഹാതെ കോരി രാജ്ഭവനിൽ സംഘടിപ്പിച്ചതും മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തതുമാണു ബിജെപി സംസ്ഥാന ഘടകത്തിന് അനിഷ്ടമായത്. ആനന്ദബോസിനെ പുകഴ്ത്തി മമത ചടങ്ങിൽ നിറഞ്ഞുനിന്നപ്പോൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചടങ്ങ് ബഹിഷ്ക്കരിച്ചു. ചടങ്ങിൽ ഗവർണർ ബംഗാളി ഭാഷയിലെ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു. 

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ബംഗാൾ ഗവർണറായിരിക്കെ മമത സർക്കാറുമായി തുറന്ന ഏറ്റുമുട്ടലിലായിരുന്നു. ആനന്ദബോസ് മുഖ്യമന്ത്രിയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണു ബിജെപിയെ ചൊടിപ്പിച്ചത്. പുതിയ ഗവർണർ തികഞ്ഞ മാന്യനാണെന്നു മമത പരസ്യപ്രസ്താവന നടത്തി. കാളിഘട്ടിലെ മമതയുടെ വീട്ടിൽ ഗവർണർ കുടുംബസമേതം സന്ദർശനം നടത്തിയതോടെ ബംഗാൾ ബിജെപി രോഷംകൊണ്ടു. പഴയ ഗവർണറുടെ സ്റ്റാഫിൽ പലരും ആനന്ദബോസ് എത്തിയതോടെ മാറി. ഗവർണറുടെ മാറ്റങ്ങൾക്കൊപ്പം സ്റ്റാഫ് മാറ്റവും പതിവാണെങ്കിലും ബിജെപിക്ക് ഇതു സ്വീകാര്യമായിരുന്നില്ല.

English Summary: After BJP Vs West Bengal governor, CV Ananda Bose summoned to Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com