ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ ഇന്ത്യ, സ്ത്രീശക്തി എന്നിവയുടെ അടയാളങ്ങളുമായി രാജ്യം 74–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കർത്തവ്യപഥ് എന്നു പേരു മാറ്റിയ പഴയ രാജ്പഥിൽ നടന്ന ചടങ്ങുകളിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയായിരുന്നു മുഖ്യാതിഥി. 

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. സർവസൈന്യാധിപയായ രാഷ്ട്രപതിക്കു നൽകിയ 21 ഗൺ സല്യൂട്ടിലുമുണ്ടായിരുന്നു പ്രത്യേകത. ബ്രിട്ടിഷ് നിർമിത 25 പൗണ്ടർ പീരങ്കികൾക്കു പകരം 105 എംഎം ഇന്ത്യൻ ചെറു പീരങ്കികളാണ് ഇത്തവണ ഉപയോഗിച്ചത്. 

സെൻട്രൽ വിസ്ത, കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം എന്നിവയുടെ നിർമാണത്തൊഴിലാളികൾ, പാൽ– പച്ചക്കറി– പലവ്യജ്ഞന വിൽപനക്കാർ തുടങ്ങിയവരും ഇക്കുറി പരേഡ് നേരിട്ടു വീക്ഷിക്കാൻ അതിഥികളായി എത്തി. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത തെളിയിക്കുന്ന ആയുധങ്ങളായിരുന്നു പരേഡിലെ പ്രധാന ആകർഷണം. റഷ്യൻ നിർമിത ടാങ്കുകൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി. ആകാശ്, ബ്രഹ്മോസ്, വജ്ര തുടങ്ങിയ മിസൈൽ സംവിധാനങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. 

പരേഡിൽ അണിനിരന്ന 144 അംഗ നാവികസേന സംഘത്തിൽ ആദ്യമായി 3 വനിതകളും 6 അഗ്നിവീർ അംഗങ്ങളുമുണ്ടായിരുന്നു. ലഫ്. കമാൻഡർ ദിക്ഷ അമൃത് (29) റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനാ സംഘത്തെ നയിക്കുന്ന ആദ്യ വനിതയായി. ഡൽഹി പൊലീസ് സംഘത്തെ നയിച്ചതു തൃശൂർ സ്വദേശിനിയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ശ്വേത കെ. സുഗതനായിരുന്നു. അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) ഒട്ടക റെജിമെന്റിലും ആദ്യമായി വനിതാ അംഗം ഭാഗമായി. 

കര, നാവിക, വ്യോമസേനകളും വിവിധ അർധസൈനിക വിഭാഗങ്ങളും പരേഡിൽ അണിനിരന്നു. ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും തലസ്ഥാന വീഥിയിൽ മാർച്ച് ചെയ്തു. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ലോട്ടുകളും പരേഡിൽ ഭാഗമായി. വന്ദേഭാരതം നൃത്തമത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 479 കലാകാരൻമാർ അവതരിപ്പിച്ച സംഗീത–നൃത്ത വിരുന്നതായിരുന്നു മറ്റൊരു ആകർഷണം. 29നു ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളോടെയാണു റിപ്പബ്ലിക് ദിനാഘോഷങ്ങൾ അവസാനിക്കുക. 

പെൺകരുത്തിൽ ചുവടുവച്ച് കേരളം

അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുള നൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം എന്നിവ ഉൾപ്പെട്ട കേരളത്തിന്റെ ഫ്ലോട്ട് റിപ്പബ്ലിക് ദിന പരേഡിൽ ഹൃദയങ്ങൾ കീഴടക്കി. സ്ത്രീശാക്തീകരണം എന്ന ആശയത്തിൽ അവതരിപ്പിച്ച ഫ്ലോട്ടിൽ 24 സ്ത്രീകളാണ് അണിനിരന്നത്. 

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ നഞ്ചിയമ്മയ്ക്കു ദേശീയ അവാർഡ് നേടിക്കൊടുത്ത പാട്ട് വീണ്ടും ഡൽഹിയിൽ മുഴങ്ങി. ഒപ്പം ദേശീയ പതാകയും കയ്യിലേന്തി നിൽക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂർ ഉരുവിന്റെ മാതൃകയിലെത്തിയ ഫ്ലോട്ടിൽ തലയെടുപ്പോടെ നിന്നു. സാക്ഷരതാ പരീക്ഷ ജയിച്ചു നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശിനി കാർത്ത്യായനിയമ്മയുടെ പ്രതിമയാണു കേരളം അവതരിപ്പിച്ച ദൃശ്യത്തിന്റെ മുന്നിലുണ്ടായിരുന്നത്. 

കണ്ണൂർ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണു ശിങ്കാരിമേളം അവതരിപ്പിച്ചത്. കളരിപ്പയറ്റ് അവതരിപ്പിച്ചതു ബി.എൻ.ശുഭയും മകൾ എം.എസ്. ദിവ്യശ്രീയും ചേർന്ന്. ഇരുള വിഭാഗത്തിൽ നിന്നുള്ള 8 സ്ത്രീകൾ പരേഡിൽ ചുവടു വച്ചു. 

English Summary: India celebrates 74th Republic Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com