ADVERTISEMENT

കൊൽക്കത്ത ∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരത്തിന് അരങ്ങൊരുങ്ങി. ഭരണകക്ഷിയായ ബിജെപി-ഐപിഎഫ്ടി സഖ്യം, സിപിഎം-കോൺഗ്രസ് സഖ്യം, ടിപ്ര മോത, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളാണ് 60 അംഗ നിയമസഭയിലേക്ക് മുഖാമുഖം ഏറ്റുമുട്ടുന്നത്. ഇന്നലെയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനം.ത്രിപുര രാഷ്ട്രീയത്തിൽ ശക്തിയാർജിക്കുന്ന ഗോത്രവർഗ പാർട്ടി ടിപ്ര മോതയുമായി ബിജെപി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഇരുപാർട്ടികളും രണ്ടാംഘട്ട ലിസ്റ്റ് പുറത്തിറക്കി.

ബിജെപി ഭരണത്തിലെ സഖ്യകക്ഷിയായ ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി), ടിപ്ര മോതയിൽ ലയിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം പിൻമാറി. ഐപിഎഫ്ടിക്ക് 5 സീറ്റുകളാണ് ബിജെപി നൽകിയത്. ത്രിപുര തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്– 55 സീറ്റുകൾ. സിപിഎം-കോൺഗ്രസ് ധാരണയിലാണ് മത്സരിക്കുന്നതെങ്കിലും നാലിടത്ത് സൗഹൃദമത്സരമുണ്ടാകും. 17 സീറ്റുകളിലാണു കോൺഗ്രസ് മത്സരിക്കുന്നത്. സിപിഎം 43 സീറ്റുകളിൽ മത്സരിക്കും. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർക്ക് ഓരോ സീറ്റ് നൽകി. ഒരു സീറ്റ് സ്വതന്ത്രനാണ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ മത്സരത്തിനില്ല.

ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പ് തൂത്തുവാരിയ ടിപ്ര മോത 42 സീറ്റുകളിലാണു മത്സരിക്കുന്നത്. പാർട്ടി തലവൻ പ്രദ്യോത് മാണിക്യ നാടകീയമായി മത്സരരംഗത്തു നിന്നു പിൻമാറി. 20 എസ്ടി സീറ്റുകളാണ് ടിപ്ര മോതയുടെ ശക്തികേന്ദ്രങ്ങൾ. ത്രിപുരയിൽ ശക്തിപരീക്ഷണം നടത്തുന്ന തൃണമൂൽ കോൺഗ്രസ് 22 സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റ് കഴിഞ്ഞ ദിവസം മാത്രമാണു പുറത്തുവിട്ടത്. അവസാനദിനമായ ഇന്നലെയാണ് മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെ ഭൂരിപക്ഷം സ്ഥാനാർഥികളും പത്രിക നൽകിയത്.

English Summary : Tripura assembly election nomination date ended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com