സർക്കാർ വിവരശേഖരം ആവശ്യക്കാർക്ക്
Mail This Article
ന്യൂഡൽഹി∙ വ്യക്തിവിവരങ്ങളില്ലാത്ത സർക്കാർ ഡേറ്റ ശേഖരം സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും നിശ്ചിത തുകയ്ക്ക് സർക്കാർ നൽകിയേക്കും. ഇതിനടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന നാഷനൽ ഡേറ്റ ഗവേണൻസ് നയം ഉടനെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇതിന്റെ കരട് മുൻപ് പ്രസിദ്ധീകരിച്ചിരുന്നു.
വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്ത് ‘അനോണിമൈസ്ഡ് ഡേറ്റ സെറ്റു’കൾ മാത്രമേ നൽകൂ. ഗവേഷണ ആവശ്യങ്ങൾക്ക് ഇത്തരം വിവരശേഖരം ആവശ്യമായ സാഹചര്യത്തിലാണ് ഇതിനായി നയം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ‘ഇന്ത്യ ഡേറ്റാ മാനേജ്മെന്റ് ഓഫിസ്’ (ഐഡിഎംഒ) തുറക്കാനും ആലോചനയുണ്ട്. ഏതൊക്കെ ഡേറ്റ കൊടുക്കണമെന്നും ആർക്കൊക്കെ കൊടുക്കണമെന്നതും ഈ ഓഫിസ് ആയിരിക്കും തീരുമാനിക്കുക. ഡേറ്റയ്ക്കുള്ള യൂസർ ചാർജാണ് ഈടാക്കും. പദ്ധതിക്കായി എല്ലാ സർക്കാർ വകുപ്പുകളുടെയും ഡേറ്റ ക്രോഡീകരണം ഒരേ രീതിയിലാക്കും.
∙ 100 5ജി ലാബുകൾ : 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനായി എൻജിനീയറിങ് സ്ഥാപനങ്ങളിൽ 100 ഗവേഷണ ലാബ് തുറക്കും. സ്മാർട് ക്ലാസ്റൂം, കൃത്യതയാർന്ന (പ്രിസിഷൻ) കൃഷി, സ്മാർട് ഗതാഗത സംവിധാനങ്ങൾ, ആരോഗ്യ ആപ്ലിക്കേഷനുകൾ തുടങ്ങിയവ വികസിപ്പിക്കും.
∙ കെവൈസി പരിഷ്കരിക്കും: ഉപയോക്താവിനെ തിരിച്ചറിയാനുള്ള കെവൈസി (നോ യുവർ കസ്റ്റമർ) സംവിധാനം പരിഷ്കരിക്കും. എല്ലാറ്റിനും ഒരേ രീതിയിലുള്ള കെവൈസി എന്നതിൽ നിന്ന് മാറി ഓരോന്നിന്റെയും റിസ്ക് കൂടി കണക്കിലെടുത്തുള്ള സംവിധാനം വരും.
∙ ഏകീകൃത ഫയലിങ്: പല സർക്കാർ ഏജൻസികൾക്ക് ഒരേ വിവരം പല തവണ നൽകുന്നത് ഒഴിവാക്കാനായി ഏകീകൃത ഫയലിങ് സംവിധാനം വരും. ഒരിക്കൽ സമർപ്പിച്ച ഡേറ്റ മറ്റുള്ള ഏജൻസികളുമായി ഓൺലൈനായി പങ്കുവയ്ക്കാം.
Content Highlight: Union Budget 2023