സെൻസെക്സ് ഉയർന്നു, നിഫ്റ്റി ഇടിഞ്ഞു; ഇടിവിനു കാരണം അദാനി ഓഹരികൾ
Mail This Article
കൊച്ചി ∙ ബജറ്റ് ദിവസം സെൻസെക്സ്, നിഫ്റ്റി ഓഹരിസൂചികകൾക്കു വ്യത്യസ്ത പ്രതികരണം. വിപണിയുടെ ചരിത്രത്തിലെ ഈ അപൂർവതയ്ക്കു കാരണമായത് അദാനി ഗ്രൂപ്പിൽപ്പെട്ട ഓഹരികൾക്കുണ്ടായ ഇടിവാണ്.
ഒരു ഘട്ടത്തിൽ 1000 പോയിന്റിലേറെ ഉയർന്ന സെൻസെക്സ് ക്ലോസ് ചെയ്തത് 158.18 പോയിന്റ് വർധനയോടെ 59,708.08 പോയിന്റിലാണ്. നിഫ്റ്റി തുടക്കത്തിൽ 310 പോയിന്റ് ഉയർച്ച നേടിയെങ്കിലും 45.85 പോയിന്റ് ഇടിവോടെ 17,616.30 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 0.26% ഉയർന്നപ്പോൾ നിഫ്റ്റി 0.27% താഴ്ന്നു.
നിഫ്റ്റിയിൽ മാത്രമാണ് അദാനി ഗ്രൂപ്പിൽപ്പെട്ട അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് എന്നിവ ഉൾപ്പെട്ടിട്ടുള്ളത്. അദാനി എന്റർപ്രൈസസിന്റെ വില 26.7% ഇടിഞ്ഞത് നിഫ്റ്റിയിൽ 49 പോയിന്റും അദാനി പോർട്സിന്റെ വില 17.7% കുറഞ്ഞത് 18.6 പോയിന്റും ഇടിവിനു കാരണമായി. ഇതിനൊപ്പം ഇൻഷുറൻസ് ഓഹരികളിലും വൻ വിൽപന നടന്നത് വിപണിയെ കൂടുതൽ ദുർബലമാക്കി. എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾ, വാഹനക്കമ്പനികൾ, ലോഹ വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയുടെ ഓഹരികളിലും കനത്ത വീഴ്ച അനുഭവപ്പെട്ടു.
വ്യാപാരം അവസാനിക്കുമ്പോൾ യുഎസ് ഫെഡ് റിസർവിന്റെ പലിശ തീരുമാനം പുറത്തുവന്നിരുന്നില്ല. തീരുമാനം എന്താകുമെന്ന ആശങ്കയും ഇടിവിന് ആക്കം കൂട്ടി.
Content Highlight: Union Budget 2023