എതിർവാദങ്ങൾ സുപ്രീം കോടതി തള്ളി; വിക്ടോറിയ ഗൗരി ചുമതലയേറ്റു

HIGHLIGHTS
  • പദവിക്കു യോജിക്കാത്ത വിധം പെരുമാറിയാൽ സ്ഥിരപ്പെടുത്തുന്നതു തടയാൻ കഴിയുമെന്ന് ബെഞ്ച്
Victoria-Gowri-oath-07
ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എൽ.സി.വിക്ടോറിയ ഗൗരി
SHARE

ന്യൂഡൽഹി / ചെന്നൈ ∙ ബിജെപി മഹിള മോർച്ച നേതാവായിരുന്ന അഭിഭാഷക എൽ.സി.വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി ചുമതലയേറ്റു. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെയാണ് ചെന്നൈയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 

സത്യപ്രതിജ്ഞ കഴിഞ്ഞ് മിനിറ്റുകൾക്കുള്ളി‍ൽ ഇവർ യോജ്യയല്ലെന്ന വാദം ഉന്നയിച്ചുള്ള 2 ഹർജികളും സുപ്രീം കോടതി തള്ളി. ഹർജിക്കാർ ഉന്നയിച്ച വിഷയം കൊളീജിയം കണക്കിലെടുത്തിട്ടില്ലെന്നു കരുതാനാകില്ലെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

പദവിക്കു യോജിക്കാത്ത വിധം അവർ പെരുമാറിയാൽ സ്ഥിരപ്പെടുത്തുന്നതു തടയാൻ കഴിയുമെന്നും നിയമനം സ്ഥിരീകരിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം കൊളീജിയം പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ആർഎസ്എസ് സംഘടിപ്പിച്ച യുട്യൂബ് ചർച്ചയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ പരാമർശം നടത്തിയതിനാൽ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജികൾ.

പതിവു സമയത്തിനും 5 മിനിറ്റ് മുൻപു വിഷയം സുപ്രീം കോടതി പരിഗണിച്ചെങ്കിലും വാദം 25 മിനിറ്റോളം നീണ്ടു. ഇതിനിടെയാണ് 10.48ന് ഒരു വിഭാഗം അഭിഭാഷകരുടെയും സിപിഎമ്മിന്റെയും പ്രതിഷേധത്തിനിടെ വിക്ടോറിയ ഗൗരി സത്യവാചകം ചൊല്ലി ചുമതലയേറ്റത്. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ടി.രാജ സത്യവാചകം ചൊല്ലിക്കൊടുത്തു. 

വിക്ടോറിയ ഗൗരിയുടെ വിഷയത്തിൽ അവർ ‘അനുയോജ്യ’യാണോ (സ്യൂട്ടബിലിറ്റി) എന്നതാണ് പ്രശ്നമെന്നും അക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും ആണ് സുപ്രീം കോടതി വ്യക്തമാക്കിയത്. യോഗ്യത (എലിജിബിലിറ്റി) ചോദ്യം ചെയ്യാം. എന്നാൽ, ഇവിടെ പദവിക്കു അനുയോജ്യയാണോ എന്നതാണ് പ്രശ്‌‌നം. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. 

രാഷ്ട്രീയ ബന്ധമുള്ളവർ നേരത്തെയും ജഡ്ജിമാരായിരുന്ന കാര്യം ബെഞ്ച് ഹർജിക്കാരെ ഓർമിപ്പിച്ചു. എന്നാൽ, രാഷ്ട്രീയ ബന്ധമല്ല വിദ്വേഷ പ്രസംഗമാണു പ്രശ്നമെന്നു ഹർജിക്കാർക്കായി അഭിഭാഷകൻ രാജു രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ കൊളീജിയം ആലോചിച്ചിട്ടുണ്ടാകുമെന്നായിരുന്നു ബെഞ്ചിന്റെ മറുപടി. 

ഈ പദവിയിലെത്തുന്നതിനു മുൻപു തനിക്കും രാഷ്ട്രീയ ബന്ധം ഉണ്ടായിരുന്നതാണെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള കേരള സർക്കാരിൽ മന്ത്രിയായിരുന്നു ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ എന്നും അദ്ദേഹം ഓർമിപ്പിച്ചു. കന്യാകുമാരി ജില്ലയിലെ വെസ്റ്റ് നെയ്യൂർ സ്വദേശിനിയാണ് വിക്ടോറിയ ഗൗരി. 20 വർഷമായി അഭിഭാഷകയാണ്. മഹിള മോർച്ച ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.

English Summary : Judge's Appointment: Supreme Court To Hear Petition Just Before Her Oath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.