ലക്നൗ ∙ ഉത്തർപ്രദേശിൽ ഗാസിയബാദിലെ കവിനഗറിൽ ജില്ലാക്കോടതി സമുച്ചയത്തിൽ കടന്നുകയറിയ പുലിയുടെ ആക്രമണത്തിൽ അഭിഭാഷകർ അടക്കം 14 പേർക്കു പരുക്കേറ്റു. 4 മണിക്കൂർ നീണ്ട പരിഭ്രാന്തിക്കൊടുവിൽ പുലിയെ വനംവകുപ്പ് അധികൃതർ കൂട്ടിലാക്കി.
വൈകിട്ടു 4 ന് ആണ് പുലി കോടതിസമുച്ചയത്തിന്റെ ഒന്നാം നിലയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ജനങ്ങൾ പരക്കം പായാൻ തുടങ്ങി. അഭിഭാഷകർ മുറിക്കുള്ളിൽ കയറി കതകടച്ചു. ബഹളം കേട്ടു വിരണ്ടോടിയ പുലി കോടതി പരിസരത്തുള്ള ഷൂ നന്നാക്കുന്ന ആളെയും പൊലീസുകാരനെയും ആക്രമിച്ചു. ഒരു വടിയുമായി പുലിയെ ഓടിക്കാനെത്തിയ അഭിഭാഷകനും പരുക്കേറ്റു. ആകെ 5 അഭിഭാഷകർക്കാണു പരുക്കേറ്റത്.

വനം വകുപ്പ് അധികൃതർ മയക്കുവെടി വച്ചാണു പുലിയെ മെരുക്കിയത്. ഇതിനു മുൻപ് കോടതിവളപ്പിൽ നിന്നും പരിസരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.
English Summary: Leopard enters Ghaziabad Court, attacks many