ADVERTISEMENT

കൈലാശഹാർ∙ വടക്കൻ ത്രിപുരയിൽ ബംഗ്ലദേശുമായി അതിരു പങ്കിടുന്ന കൈലാശഹാറിൽ ‘സ്വന്തം എംഎൽഎ’യ്ക്കെതിരേയാണ് സിപിഎമ്മിന്റെ പ്രചാരണം. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും മുൻ മന്ത്രിയുമായ ബിരാജിത് സിൻഹയ്ക്കു വേണ്ടിയാണ് മണിക് സർക്കാർ ഉൾപ്പെടെയുള്ള സിപിഎം മുൻനിര നേതാക്കൾ വോട്ടുപിടിക്കുന്നത്. ‘വർഗവഞ്ചകനെ തോൽപിക്കാൻ കൈപ്പത്തിക്ക് ഒരു വോട്ട്’ എന്നാണ് സിപിഎം നേതാക്കളുടെ അഭ്യർഥന. 

സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ മുബഷിർ അലിയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ അലി ആ സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവയ്ക്കാതെയാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്.

സീറ്റ് ധാരണയെ തുടർന്ന് സിറ്റിങ് സീറ്റ് കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടിവന്നപ്പോഴാണ് അപ്രതീക്ഷിതമായി സിപിഎം വെട്ടിലായത്. മുബഷിർ അലിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹം അംഗീകരിച്ചിരുന്നതായും പാർട്ടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറയുന്നു. പക്ഷേ, സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒരു രാത്രി പുലർന്നപ്പോൾ സഖാവ് അലി ബിജെപിയിലെത്തി. 

tripura
കൈലാശഹാറിൽ സിപിഎം-കോൺഗ്രസ് സംയുക്ത റാലിയിൽ കോൺഗ്രസ് സ്ഥാനാർഥിയും പിസിസി പ്രസിഡന്റുമായ ബിരാജിത് സിൻഹ പ്രസംഗിക്കുന്നു

വർഷങ്ങളായി കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന കൈലാശഹാർ കഴിഞ്ഞ തവണ സിപിഎമ്മിന് നേടിക്കൊടുത്തതിൽ തീപ്പൊരി നേതാവായ മുബഷിർ അലിയുടെ പങ്ക് ചെറുതല്ല. 20 വർഷം തുടർച്ചയായി ജയിച്ച ബിരാജിത് സിങ്ങിനെ അലി കഴിഞ്ഞ തവണ തോൽപിച്ചു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അലി സിപിഎമ്മിന്റെ ജനകീയ സമരങ്ങളിലെ മുൻനിര പോരാളിയായിരുന്നു. 

തന്നെ വർഗവഞ്ചകനെന്ന് വിളിക്കുന്ന സിപിഎം ആണ് യഥാർഥ വർഗവഞ്ചകരെന്ന് അലി ‘മനോരമ’യോട് പറഞ്ഞു. ‘അവിശുദ്ധ കൂട്ടുകെട്ടാണ് കോൺഗ്രസുമായി സിപിഎം നടത്തിയിരിക്കുന്നത്. കോൺഗ്രസ് അക്രമങ്ങളിൽ മനംമടുത്താണ് എസ്എഫ്ഐയിൽ ചേർന്നത്. എന്റെ പിതാവിനെതിരെ വ്യാജ കൊലക്കേസ് വരെ എടുത്തവരാണ് കോൺഗ്രസുകാർ’  -അലി പറഞ്ഞു. 

കേരളത്തിലെ സഖാക്കൾ ഇത്തരം കൂട്ടുകെട്ട് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻക്വിലാബ് വിളിച്ചിരുന്ന അലി വന്ദേമാതരം ചൊല്ലിയാണ് ഇപ്പോൾ പ്രസംഗം അവസാനിപ്പിക്കുന്നത്. 

കൈലാശഹാറിലെ ജനപ്രിയ നേതാവാണെങ്കിലും അണികൾ അലിക്കൊപ്പം പാർട്ടിയിൽ നിന്നു പുറത്തുപോയിട്ടില്ല. 10% സഖാക്കൾ തന്റെ കൂടെ പോന്നിട്ടുണ്ടെന്നാണ് അലി അവകാശപ്പെടുന്നത്. വലിയൊരു ശതമാനം സഖാക്കൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.  

സിറ്റിങ് എംഎൽഎയെ മാറ്റി തനിക്ക് പിന്തുണ നൽകിയതിൽ സിപിഎമ്മിനോട് നന്ദിയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ ബിരാജിത് സിൻഹ പറഞ്ഞു. പക്ഷേ, ഈ സീറ്റ് കോൺഗ്രസിന് സൗജന്യം ലഭിച്ചതല്ല. വർഷങ്ങളായി കോൺഗ്രസിന്റെ കുത്തക സീറ്റാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 5000 വോട്ട് സിപിഎമ്മിനേക്കാളും കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജനസംഖ്യയുടെ പകുതിയോളം മുസ്​ലിംകളുള്ള മണ്ഡലത്തിൽ അലിയുടെ പരാജയം ഉറപ്പാക്കാൻ ആഞ്ഞു ശ്രമിക്കുകയാണ് സിപിഎം. 

പാർട്ടിയിൽ നിന്നോ എംഎൽഎ സ്ഥാനത്തു നിന്നോ രാജിവയ്ക്കാതെ ബിജെപി സ്ഥാനാർഥിയായ മുബഷിർ അലിയെ അയോഗ്യനാക്കാൻ സിപിഎം തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. 

കോൺഗ്രസ് സഖ്യം ജനാധിപത്യം തിരിച്ചു പിടിക്കാൻ: യച്ചൂരി

അഗർത്തല ∙ ജനാധിപത്യം നിലനിർത്തുന്നതിനായുള്ള മത്സരമാണ് ത്രിപുരയിൽ നടക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കോൺഗ്രസുമായുള്ള സീറ്റ് ധാരണ ഇതിന്റെ അടിസ്ഥാനത്തിലാണ്. ടിപ്ര മോതയുമായി പ്രാദേശിക തലത്തിൽ ധാരണ ഉണ്ടായേക്കുമെന്നും ജനാധിപത്യ-മതനിരപേക്ഷ ശക്തികൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും യച്ചൂരി പറഞ്ഞു.

ജനങ്ങളുടെ അഭിലാഷം മനസ്സിലാക്കിയാണ് കോൺഗ്രസുമായി ധാരണയുണ്ടാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. വോട്ടെടുപ്പിന് മൂന്നുദിവസം മുൻപ് അക്രമസംഭവങ്ങൾ ഉണ്ടായേക്കുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാതിരിക്കാൻ ശ്രമം വേണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടുമെന്നും യച്ചൂരി പറഞ്ഞു.

English Summary: Tripura assembly election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com