ADVERTISEMENT

ന്യൂഡൽഹി ∙ ചരിത്രം തിരുത്താൻ ഉദ്ദേശ്യമില്ലെന്നും അറിയപ്പെടാത്ത ചിലരുടെ സംഭാവനകൾ കൂടി ചേർത്തു വിപുലപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ പറഞ്ഞു. കോൺഗ്രസ് അംഗം മനീഷ് തിവാരിയുടെ ചോദ്യത്തിനാണ് മന്ത്രി ഈ മറുപടി നൽകിയത്. മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിവാരി ആരോപിച്ചതു തർക്കത്തിനിടയാക്കി. 

സുപ്രീംകോടതി മുൻ ജഡ്ജി എസ്.അബ്ദുൽ നസീറിനെ ഗവർണറായി നിയമിച്ച നടപടി ചർച്ച ചെയ്യണമെന്നും അടിയന്തര പ്രമേയം നൽകിയിട്ടുണ്ടെന്നും ടിഎംസി അംഗം സൗഗത റോയ് പറഞ്ഞു. കോൺഗ്രസ് അംഗങ്ങളും അതിനെ അനുകൂലിച്ചു. എന്നാൽ, അടിയന്തര പ്രമേയങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ സഭയിലെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെപ്പറ്റി കൊടിക്കുന്നിൽ സുരേഷും അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം സമാപിച്ചു. ബജറ്റ് പാസാക്കുന്നതടക്കമുള്ള നടപടികൾക്കു മാർച്ച് 13ന് ഇരുസഭകളും വീണ്ടും ചേരും. ഏപ്രിൽ 6 വരെയാണു സമ്മേളനം.

 ജനുവരി 31നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിച്ചത്. ബജറ്റ് അവതരണവും നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടിയും ആദ്യഘട്ടത്തിലായിരുന്നു. 

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം കാരണം ഏതാനും ദിവസം നടപടികൾ തടസ്സപ്പെട്ടു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതും ഈയവസരത്തിലായിരുന്നു. ബജറ്റ് ചർച്ചകൾ പൂർത്തിയാക്കി ഇരുസഭകളിലും ധനമന്ത്രി നിർമല സീതാരാമൻ മറുപടി പറയുകയും ചെയ്തു. ഇന്നലെ ചോദ്യോത്തരവേളയും ശൂന്യവേളയും സ്വകാര്യബിൽ അവതരണവുമാണു ലോക്സഭയിൽ നടന്നത്.

ഖർഗെയുടെ പരാമർശം നീക്കി; രാജ്യസഭയിൽ ബഹളം

ന്യൂഡൽഹി ∙ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം സമാപിക്കുന്ന ദിവസവും രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറുമായി കോൺഗ്രസ് അംഗങ്ങൾ കൊമ്പുകോർത്തു. പാർട്ടി അംഗം രജനി പാട്ടീലിനെ കഴിഞ്ഞ ദിവസം സഭയിൽനിന്നു സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നടത്തിയ പ്രസംഗത്തിലെ ഏതാനും പരാമർശങ്ങൾ ധൻകർ സഭാ രേഖകളിൽനിന്നു നീക്കിയത് പാർട്ടി എംപിമാരെ ചൊടിപ്പിച്ചു. 

അദാനിയുമായി ബന്ധപ്പെട്ടുള്ള ചർച്ച സഭയിൽ നടത്തരുതെന്ന കേന്ദ്ര സർക്കാരിന്റെ സമ്മർദത്തിനു സഭാധ്യക്ഷൻ വഴങ്ങിയെന്ന സൂചന ഖർഗെയുടെ വാക്കുകളിലുണ്ടെന്നും അവ നീക്കുകയാണെന്നും ധൻകർ പറഞ്ഞു. ഇതിനിടെ, ‘മോദി, മോദി’ എന്നു വിളിച്ച് ഭരണപക്ഷ എംപിമാർ ഖർഗെയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു.

അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി. തുടർന്ന് സഭ പിരിഞ്ഞു.

English Summary : No correction to be made in history rather add contribution of unknown people says Dharmendra Pradhan in Loksabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com