ADVERTISEMENT

ന്യൂഡൽഹി ∙ ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച കൊളീജിയം ശുപാർശയിന്മേൽ സർക്കാർ കാലതാമസം വരുത്തുന്നതിൽ സുപ്രീം കോടതി വീണ്ടും ആശങ്ക രേഖപ്പെടുത്തി. ചില നിയമനങ്ങളും സ്ഥലംമാറ്റങ്ങളും മാത്രം തിരഞ്ഞെടുത്ത് വിജ്ഞാപനം ചെയ്യുന്നതാണ് സർക്കാരിന്റെ രീതിയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ചപ്പോൾ ഇതേ കാര്യത്തിൽ തങ്ങൾക്കും ആശങ്കയുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊളീജിയം ശുപാർശയിന്മേൽ സർക്കാർ വരുത്തുന്ന കാലതാമസവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

അറ്റോർണി ജനറൽ കോടതിയില്ലാതിരുന്നതിനാൽ കേസ് മാറ്റണമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. മാർച്ച് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. 'എന്താണോ പ്രതീക്ഷിക്കുന്നത്, അത് ചെയ്തുവെന്ന് ഉറപ്പാക്കണ'മെന്ന് കോടതി നിർദേശിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്റെ സ്ഥലംമാറ്റവും വാദത്തിൽ പരാമർശിക്കപ്പെട്ടു. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് വിനോദിനെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തെങ്കിലും അത് സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി.ദത്താർ ചൂണ്ടിക്കാട്ടി.

അതേദിവസം തന്നെയാണ് ഗുവാഹത്തി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സന്ദീപ് മേത്തയെ നിയമിക്കാനുള്ള ശുപാർശയും കൊളീജിയം മുന്നോട്ടുവച്ചത്. ഇത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ അനുമതി കൂടി നിയമനത്തിന് ആവശ്യമാണെന്നും ഇത് വേഗം കിട്ടുന്ന സാഹചര്യങ്ങളിൽ വിജ്ഞാപനം വേഗം ഇറങ്ങാറുണ്ടെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.

English Summary: Supreme Court raises concern over Government of India delay in collegium recommendation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com