ADVERTISEMENT

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബംഗാളിനു പുറത്തേക്ക് തൃണമൂൽ കോൺഗ്രസിനെ വളർത്തണമെന്ന മമത ബാനർജിയുടെ സ്വപ്നം സഫലമാകുമോ എന്ന ചോദ്യത്തിന് മേഘാലയ ഉത്തരം നൽകും. ഗോവയിൽ പരാജയപ്പെട്ട പാർട്ടിക്ക് 70% ബംഗാളികളുള്ള ത്രിപുരയിലും വലിയ പ്രതീക്ഷയില്ല. എന്നാൽ, 2 തവണ മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മയുടെ ജനപ്രീതിയിൽ ‘തൃണമൂൽ കാറ്റ്’ മേഘാലയയിൽ ശക്തമായി വീശുകയാണ്. ഭരണം പിടിച്ചെടുക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഏതാനും സീറ്റുകളെങ്കിലും ടിഎംസി നേടുമെന്നാണ് സൂചനകൾ. ഗാരോ ഹിൽസിൽ ഇന്നലെ മമത ബാനർജി പങ്കെടുത്ത പൊതുയോഗം സംസ്ഥാനം കണ്ട ഏറ്റവും വലിയ റാലികളിലൊന്നായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും മറ്റു പാർട്ടികളിലേക്ക് കൂറുമാറി. ഏറ്റവും ഒടുവിൽ 2021 നവംബറിൽ മുകുൾ സാങ്മയുടെ നേതൃത്വത്തിൽ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ നിയമസഭയിൽ കോൺഗ്രസ് ഇല്ലാതായി. മത്സരിച്ചു ജയിക്കാത്ത തൃണമൂൽ കോൺഗ്രസ് ആണ് മേഘാലയയിലെ പ്രതിപക്ഷം.

24 സീറ്റുകളുള്ള ഗാരോ കുന്നുകളിൽ ഒന്നര വർഷത്തിനുള്ളിൽ കരുത്തരാകാൻ തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. 36 സീറ്റുകളുള്ള ഖാസി-ജയന്റിയ ഹിൽസിലെ പ്രതികൂല അന്തരീക്ഷത്തിലും ശക്തമായ പ്രചാരണമാണ് തൃണമൂൽ നടത്തുന്നത്. 

അടുത്തത് തൃണമൂൽ സർക്കാർ ആയിരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ഷില്ലോങ്ങിലെ പാർട്ടി ഓഫിസിൽ വോട്ടെണ്ണൽ ദിനത്തിന്റെ കൗണ്ട് ഡൗൺ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ക്ലോക്ക് തൂക്കിയിട്ടിട്ടുണ്ട്. എൻപിപി സർക്കാരിന്റെ അന്ത്യത്തിനും തൃണമൂൽ സർക്കാർ രൂപീകരണത്തിനും ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളുവെന്നാണ് പ്രതീകാത്മകമായി ക്ലോക്ക് പറയുന്നത്. ബംഗാൾ വിജയത്തിനു ശേഷം പ്രശാന്ത് കിഷോറിന്റെ ഐ പാക് മുഴുവൻ സമയവും പ്രവർത്തിക്കുന്നത് മേഘാലയയിലാണ്.

English Summary : Meghalaya slops to Trinamool Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com