ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റിയുള്ള വിവാദ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽനിന്ന് ഇറക്കി അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു കൈമാറിയ ശേഷം അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടിയന്തരമായി കേസ് പരിഗണിച്ച സുപ്രീം കോടതി ഖേരയ്ക്ക് ഇടക്കാലജാമ്യം നൽകി. പൊലീസ് നീക്കത്തിൽ പ്രതിഷേധിച്ച് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിലെ ടാർമാക്കിൽ കുത്തിയിരുന്നു. 2 മണിക്കൂറോളം പ്രതിഷേധം നീണ്ടതോടെ ഇവർ സഞ്ചരിക്കേണ്ടിയിരുന്ന ഇൻഡിഗോ വിമാനം റദ്ദാക്കി.

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ എഐസിസി നേതാക്കളായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കൾ കയറിയ വിമാനം റായ്പുരിലേക്കു പുറപ്പെടുന്നതിനു മുൻപായിരുന്നു നാടകീയ സംഭവങ്ങൾ. ലഗേജ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും പുറത്തേക്കു വരണമെന്നുമാണു വിമാനക്കമ്പനി ജീവനക്കാർ ഖേരയെ അറിയിച്ചത്. ഇതു ഡൽഹി പൊലീസിന്റെ ആവശ്യത്തെത്തുടർന്നാണെന്നു മനസ്സിലായതോടെ മറ്റു നേതാക്കളും വിമാനത്തിനു പുറത്തിറങ്ങി പ്രതിഷേധം തുടങ്ങി. ജാമ്യത്തിനായി അഭിഷേക് മനു സിങ്‌വിയെ കോൺഗ്രസ് ചുമതലപ്പെടുത്തി. തുടർന്നു ഖേര അറസ്റ്റിനു വഴങ്ങി.

 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ റായ്പുരിലേക്കു കൊണ്ടുപോയി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ മാസം 28 വരെ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ നരേന്ദ്ര ദാമോദർദാസ് എന്നതിനു പകരം ഗൗതംദാസ്  എന്നു പറഞ്ഞതിന്റെ പേരിലാണു കേസെടുത്തത്. പ്ലീനറി സമ്മേളനം അലങ്കോലമാക്കാനുള്ള ബിജെപിയുടെ തരംതാണ നടപടിയാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ നിയമത്തിന് അതീതരല്ലെന്ന് ബിജെപി പ്രതികരിച്ചു.

കോൺഗ്രസ് പ്ലീനറി ഇന്നു തുടങ്ങും

റായ്പുർ ∙ കോൺഗ്രസിന്റെ 85–ാം പ്ലീനറി സമ്മേളനം ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ ഇന്നു തുടങ്ങും. പുതിയ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പു വേണോ എന്ന കാര്യം തീരുമാനിക്കാനുള്ള സ്റ്റിയറിങ് കമ്മിറ്റി രാവിലെ ചേരും.

English Summary: Supreme Court allows interim bail to Congress spokesperson Pawan Khera in FIR over Comment against PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com