ADVERTISEMENT

കൊൽക്കത്ത ∙ ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിനു വിജയത്തുടർച്ച. മേഘാലയയിൽ ഭരണത്തിലിരുന്ന എൻപിപി–ബിജെപി സഖ്യം വേർപിരിഞ്ഞ് ഒറ്റയ്ക്കു മത്സരിച്ചെങ്കിലും ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. ഇതോടെ ഭരണത്തുടർച്ചയ്ക്കായി വീണ്ടും ഒന്നിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചു. ത്രിപുരയിൽ സിപിഎം – കോൺഗ്രസ് സഖ്യപരീക്ഷണം ഫലം കണ്ടില്ല.

ത്രിപുര

ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ 60 അംഗ സഭയിൽ 32 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റിൽ വിജയിച്ചു. കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ചു കഴിഞ്ഞ തവണയാണു ബിജെപി ആദ്യമായി ജയിച്ചത്. ബിജെപിക്കെതിരെ ബംഗാൾ മാതൃകയിൽ ഇത്തവണ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും സിപിഎമ്മിന് അതു തിരിച്ചടിയായി. 14 സീറ്റിലാണു സഖ്യം ജയിച്ചത്. ‌കഴിഞ്ഞ തവണ ഒറ്റയ്ക്ക് 16 സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ 11 സീറ്റ് മാത്രം. കഴിഞ്ഞ തവണ ഒരു സീറ്റും ഇല്ലാതിരുന്ന കോൺഗ്രസിന് 3 സീറ്റ് കിട്ടി.

പ്രദ്യോത് മാണിക്യ നേതൃത്വം നൽകുന്ന ഗോത്രവർഗ പാർട്ടിയായ തിപ്ര മോത്ത 13 സീറ്റ് നേടി കരുത്തു തെളിയിച്ചു. ഐപിഎഫ്ടിയുടെ വോട്ടു ബാങ്ക് തകർത്ത തിപ്ര മോത്ത സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ ഭിന്നിപ്പിച്ചു. കഴിഞ്ഞ തവണ 8 സീറ്റിൽ ജയിച്ച ഐപിഎഫ്ടിക്ക് ഇത്തവണ ഒരിടത്തേ ജയിക്കാനായുള്ളൂ.

മേഘാലയ

തിരഞ്ഞെടുപ്പിനുശേഷം വീണ്ടും ഒത്തുചേർന്നതോടെ എൻപിപി–ബിജെപി സഖ്യത്തിനു ഭരണത്തുടർച്ച. നിലവിലെ സർക്കാരിനു നേതൃത്വം നൽകുന്ന എൻപിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 59 സീറ്റിലും ഒറ്റയ്ക്കു മത്സരിച്ച ബിജെപിക്കു കഴിഞ്ഞ തവണത്തേതു പോലെ 2 സീറ്റ് മാത്രം. സർക്കാരിൽ പങ്കാളികളാണെങ്കിലും എൻപിപി സർക്കാരിനെതിരെ വൻ അഴിമതി ആരോപണങ്ങളുന്നയിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചു പിന്തുണ തേടുകയായിരുന്നു. പിന്തുണ നൽകാൻ ബിജെപി തീരുമാനിക്കുകയും ചെയ്തു.

കഴിഞ്ഞ തവണ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് ഇത്തവണ 5 സീറ്റ്. കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാരും മറ്റു പാർട്ടികളിലേക്കു കൂറുമാറിയതിനെത്തുടർന്നു പൂജ്യത്തിൽ നിന്നായിരുന്നു തുടക്കം. മേഘാലയ പിസിസി അധ്യക്ഷനും എംപിയുമായ വിൻസന്റ് പാലാ പരാജയപ്പെട്ടു. തൃണമൂൽ കോൺഗ്രസ് 5 സീറ്റ് നേടി. ബംഗാളിനു പുറത്തു പാർട്ടിയുടെ ഏറ്റവും വലിയ വിജയമാണിത്. സ്ഥാനാർഥി മരിച്ചതിനെത്തുടർന്ന് ഒരു സീറ്റിൽ തിരഞ്ഞെടുപ്പു മാറ്റിവച്ചിരുന്നു.

നാഗാലാൻഡ്

60 അംഗ സഭയിൽ എൻഡിപിപി-ബിജെപി സഖ്യം 37 സീറ്റിൽ വിജയിച്ചാണു ഭരണത്തുടർച്ച നേടിയത്. എ‍ൻഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി. എൻപിപി 5 സീറ്റ് നേടിയപ്പോൾ നാഗാലാൻഡിലെ ഏറ്റവും പഴക്കമേറിയ പ്രാദേശിക പാർട്ടിയായ എൻപിഎഫിന് 2 സീറ്റ് മാത്രമാണു ലഭിച്ചത്. എൻസിപിക്ക് 7 സീറ്റുണ്ട്. കോൺഗ്രസ് മുഴുവൻ സീറ്റിലും പരാജയപ്പെട്ടു. ഒരു സീറ്റിൽ ബിജെപി അംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ 59 സീറ്റിലായിരുന്നു വോട്ടെടുപ്പ്.

നാഗാലാൻഡിൽ ആദ്യമായി 2 വനിതകൾ

കൊഹിമ ∙ ഒരു വനിതയെയും ജയിപ്പിക്കാത്ത ഏക നിയമസഭയെന്ന ദുഷ്പേര് നാഗാലാൻഡിന് ഇത്തവണ മാറി. 6 പതിറ്റാണ്ടിനു ശേഷം ഇതാദ്യമായി നിയമസഭയിലേക്കു 2 വനിതാ അംഗങ്ങൾ. വിജയിച്ച സൽഹൗതുവാനോ കർസ്, ഹെകാനി ജകാലു എന്നിവർ ഭരണകക്ഷിയായ എൻഡിപിപി അംഗങ്ങളാണ്. 4 വനിതകളാണ് ഇത്തവണ ജനവിധി തേടിയത്.

കേരളത്തിലും ബിജെപി സർക്കാർ വരും

‘വരും വർഷങ്ങളിൽ കേരളത്തിലും ബിജെപി സർക്കാർ വരും. ന്യൂനപക്ഷങ്ങൾ ഇപ്പോൾ ബിജെപിയെ ഭയക്കുന്നില്ല. ഗോവയിൽ അതു കണ്ടതാണ്. ഇപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്ക് ഒപ്പം നിന്നു. പല സംസ്ഥാനങ്ങളിലും ഗുസ്തി പിടിക്കുന്നവർ വടക്ക് കിഴക്കൻ മേഖലയിൽ ദോസ്തി ആണ്. ഇതു കേരള ജനതയും കാണുന്നുണ്ട്.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി

meghalaya-tripura-and-nagaland-election-result-2023-JPG

English Summary: Tripura, Meghalaya, Nagaland Assembly Elections Results 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com