ADVERTISEMENT

കൊൽക്കത്ത ∙ ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ബിജെപി എംഎൽഎമാരുടെ യോഗം വിളിക്കും. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെ പ്രശ്നപരിഹാരത്തിനായി ബിജെപി നിയോഗിച്ചു.

നിലവിലുള്ള മുഖ്യമന്ത്രി മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക് എന്നിവരുടെ പേരുകളാണു പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണു ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പിന്തുണയ്ക്കുന്നവരാണു പ്രതിമാ ഭൗമിക്കിനു പിന്നിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിലാണ് പ്രതിമ ജയിച്ചത്.

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീബ് ഭട്ടാചാർജിയുടെ തിരഞ്ഞെടുപ്പു പരാജയത്തിനെത്തുടർന്ന് ബനാമലിപുർ നിയോജകമണ്ഡലം ബിജെപി പ്രസിഡന്റ് രാജിവച്ചു. 2018 തിരഞ്ഞെടുപ്പിൽ ബിപ്ലവ് ദേബ് 12000 വോട്ടിന് ജയിച്ച ഈ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഗോപാൽ ചന്ദ്രറോയ് ഇത്തവണ 1369 വോട്ടിന് അട്ടിമറി ജയം  നേടുകയായിരുന്നു. വോട്ടു കച്ചവടം നടന്നുവെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.

ബിജെപി ക്ഷണിച്ചാൽ ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയാറാണാണെന്നു തിപ്ര മോത്ത മേധാവനി പ്രദ്യോത് മാണിക്യ പറഞ്ഞു. തിപ്ര മോത്തയുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞിരുന്നു. വിശാല ത്രിപുര ലാൻഡ് സംസ്ഥാനമെന്ന തിപ്ര മോത്തയുടെ ആവശ്യം നേരത്തേ ബിജെപി നിരസിച്ചിരുന്നു. 

തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച സിപിഎം പ്രശ്നപരിഹാരത്തിന് അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ ത്രിപുര ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

 

 

English Summary: Can BJP's Pratima Bhoumik become the first woman CM of Tripura?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com