ADVERTISEMENT

ന്യൂഡൽഹി ∙ മേഘാലയയിലെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ‘രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാർ’ എന്നാണ് മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഭരണത്തെ വിശേഷിപ്പിച്ചത്. ഇന്നലെ ഷില്ലോങ് രാജ്ഭവനിൽ സാങ്മ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുൻനിരയിലിരുന്ന് അഭിനന്ദിച്ചതും മോദിയും ഷായുമായിരുന്നു. 

നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരിനെക്കുറിച്ചു പറയുമ്പോൾ വളരെ ദുഃഖമുണ്ടെന്നാണ് പ്രധാനമന്ത്രി പ്രചാരണ പ്രസംഗങ്ങളിൽ പറഞ്ഞത്. റോഡുകൾ, കോളജ്, ആശുപത്രികൾ എന്നിവയൊന്നും വന്നില്ല. ആ പണമൊക്കെ എൻപിപി സർക്കാർ മുക്കി എന്നായിരുന്നു പ്രസംഗത്തിന്റെ വ്യംഗ്യം. മോദിയുടെ പരിപാടിക്ക് പി.എ.സാങ്മ സ്റ്റേഡിയത്തിൽ അനുമതി നിഷേധിച്ച് കോൺറാഡ് പകരംവീട്ടുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത്ഷാ ആകട്ടെ മേഘാലയ ഭരിക്കുന്നതു കുടുംബാധിപത്യപാർട്ടിയാണെന്നും പാവങ്ങളുടെ പണം കട്ടു തിന്നുന്നവരാണെന്നും ആക്ഷേപിച്ചു. 

ഒരുമിച്ച് 5 വർഷം ഭരിച്ച ശേഷം ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചതാണ് ബിജെപി. എല്ലാ സീറ്റുകളിലും സ്ഥാനാർഥിയെ നിർത്തി. എന്നാൽ, കഴിഞ്ഞ തവണത്തെ 2 സീറ്റ് മാത്രമാണ് കിട്ടിയത്. പ്രതിപക്ഷമായിരുന്ന കോൺഗ്രസ് അപ്പാടെ തൃണമൂലിലേക്കു പോയതിന്റെ അനുകൂല സാധ്യതകൾ കണ്ടറിഞ്ഞ കോൺറാഡ് സാങ്മ ബിജെപിയെ കൂടെ നിർത്താൻ ശ്രമിച്ചതുമില്ല. 26 സീറ്റ് നേടിയ എൻപിപിക്കും 11 സീറ്റ് നേടിയ സഖ്യകക്ഷി യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്കും 2 സീറ്റ് നേടിയ പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിനും കൂടി കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റിൽ കൂടുതൽ ലഭിച്ചിട്ടും സാങ്മ ബിജെപിക്കു പിന്നാലെ പോയതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. 

അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബിജെപി രായ്ക്കുരാമാനം തകിടം മറിഞ്ഞു. മേഘാലയയുടെ പുരോഗതിക്കായി കോൺറാഡിനൊപ്പം ഒരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റു ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ നൈതികതയും ഇരട്ടത്താപ്പും കോൺഗ്രസ് അടക്കമുള്ളവർ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ അതിനേക്കാളുപരി കോൺറാഡ് എന്തിന് ആഭ്യന്തര മന്ത്രി അമിത്ഷായെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടുവെന്ന ചോദ്യമാണ് ഉയരുന്നത്. 

മേഘാലയ സർക്കാർ രൂപീകരണം ചൂടുപിടിച്ച സമയത്ത് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് നടന്നതാണ് ഇതിനുത്തരമായി പലരും ചൂണ്ടിക്കാണിക്കുന്നത്. ബിജെപിയെ ഒഴിവാക്കി നിർത്തിയാൽ അന്വേഷണ ഏജൻസികളെത്തിയേക്കുമെന്ന ഭയമാണ് എൻപിപിയുടെ നിലപാടു മാറ്റത്തിനു പിന്നിലെന്ന് നിരീക്ഷകർ കരുതുന്നു. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തന്ത്രജ്ഞനായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഷില്ലോങിലെത്തി നടത്തിയ ചർച്ചകൾക്കു ശേഷമാണ് സാങ്മ അമിത് ഷായെ വിളിച്ചു പിന്തുണ തേടിയത്. ഇക്കാര്യം സാങ്മ പറഞ്ഞില്ലെങ്കിലും ഹിമന്ത ട്വീറ്റിലൂടെ വെളിപ്പെടുത്തി. 

എന്നാൽ, മോദി സർക്കാർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് എൻപിപി തീരുമാനത്തിനു പിന്നിലെന്നു ബിജെപി നേതൃത്വം പറയുന്നു. 

English Summary: BJP double stand in Meghalaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com