പാക്ക് പൗരൻ ഉൾപ്പെടെ മൂന്നു പേർക്ക് ജീവപര്യന്തം
Mail This Article
ബെംഗളൂരു ∙ തീവ്രവാദക്കേസിൽ മലയാളി ബന്ധമുള്ള പാക്കിസ്ഥാൻ പൗരൻ ഉൾപ്പെടെ 3 പേർക്ക് എൻഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചു. പാക്ക് പൗരൻ മുഹമ്മദ് ഫഹദ് (41), മൈസൂരു സ്വദേശി സയദ് അബ്ദുൽ റഹ്മാൻ (35), ചിക്കബെല്ലാപുര ചിന്താമണിയിൽ നിന്നുള്ള അഫ്സർ പാഷ (42) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
ബെംഗളൂരുവിലും മൈസുരുവിലും തീവ്രവാദ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് കശ്മീർ പൗരൻ അലി ഹുസൈനൊപ്പം 2006ൽ ഫഹദ് അറസ്റ്റിലായത്. തുടർന്ന് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരിക്കെ ഫഹദും അബ്ദുൽ റഹ്മാനും അഫ്സർ പാഷയും ജയിൽ ചാടാൻ പദ്ധതിയിട്ടു. ബെംഗളൂരുവിലും കലബുറഗിയിലും സ്ഫോടനങ്ങൾ നടത്തുന്നതിനും ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാനും ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടത്.
പാക്കിസ്ഥാനിലെ നിരോധിത തീവ്രവാദ സംഘടനയായ അൽ–ബദ്‍റിന്റെ ഭാഗമാണ് ഫഹദെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഫഹദിന്റെ പിതാവ് കാസർകോട് നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയതാണ്.
English Summary : Life imprisonment for 3 peoples including Pakistan citizen in terrorist case