ADVERTISEMENT

ന്യൂഡൽഹി ∙ അനുമതിയില്ലാതെ ഒരാളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്ന ‘സൈബർ ഡോക്സിങ്’ തടയാനുള്ള വ്യവസ്ഥ നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിലുണ്ടാകും. വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങൾ, ഫോൺ നമ്പർ, കുടുംബവിവരങ്ങൾ, തൊഴിൽ വിവരങ്ങൾ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്നതെല്ലാം ഇതിന്റെ പരിധിയിൽ വരാം. 

വ്യക്തിവിവരങ്ങൾ പുറത്തുവിട്ടു ദ്രോഹിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വ്യാപകമാണെന്നാണ് വിലയിരുത്തൽ. ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തി ഭീഷണി കോളുകൾക്ക് ആഹ്വാനം ചെയ്യുന്ന രീതിയുമുണ്ട്. അപരിചിതർക്ക് അശ്ലീല ചിത്രങ്ങളും വിഡിയോകളും അയയ്ക്കുന്ന സൈബർ ഫ്ലാഷിങ്ങിനെതിരെയും വ്യവസ്ഥയുണ്ടാകും.

ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ ഇനി ആവശ്യമുണ്ടോയെന്ന കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യം സമൂഹമാധ്യമങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. 

2004ൽ ഡൽഹിയിലെ ഒരു കേസിനുശേഷമാണ് സേഫ് ഹാർബർ പരിരക്ഷ പ്രാബല്യത്തിൽ വന്നത്. ഒരു ഐഐടി വിദ്യാർഥി bazee.com എന്ന വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടർന്നു വിദ്യാർഥിക്കു പുറമേ വെബ്സൈറ്റ് സിഇഒ അവിനാശ് ബജാജിനെയും മാനേജരെയും കൂടി അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പ്ലാറ്റ്ഫോം കക്ഷിയല്ലെന്നു ചൂണ്ടിക്കാട്ടി അവിനാശ് നടത്തിയ നിയമയുദ്ധം ഒടുവിൽ ഇന്ത്യയിൽ സേഫ് ഹാർബർ പരിരക്ഷയ്ക്ക് വഴിയൊരുക്കി. ഈ പരിരക്ഷ നഷ്ടമായാൽ ഒരാളുടെ പോസ്റ്റിന്റെ പേരിൽ സമൂഹമാധ്യമ ഉദ്യോഗസ്ഥർ കോടതി കയറേണ്ടിവരാം. 

English Summary: Digital India bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com