ADVERTISEMENT

ന്യൂഡൽഹി ∙ എച്ച്3എൻ2 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾക്കായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു.  പരിശോധനയും നിരീക്ഷണവും വർധിപ്പിക്കുന്നതിനു സംസ്ഥാന സർക്കാരുകൾക്ക് മാർഗരേഖ നൽകി. ആരോഗ്യപ്രവർത്തകർക്കു വാക്സീൻ നൽകാനും നിർദേശമുണ്ട്.

എച്ച്3എൻ2 പകർച്ചപ്പനിമൂലം രാജ്യത്ത് ഇതുവരെ 2 പേർ മരിച്ചു–ഹരിയാനയിലെ ജിന്ദിൽ ഫെബ്രുവരിയിലും കർണാടകയിലെ ഹാസനിൽ മാർച്ച് ഒന്നിനും. ജനുവരി 2 മുതൽ ഇന്നലെ വരെ 451 കേസുകളാണു സ്ഥിരീകരിച്ചത്. എച്ച്3എൻ2 ഉൾപ്പെടെ സീസണൽ ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസ് ബാധ രാജ്യത്തൊട്ടാകെ 3038 പേർക്കു പിടിപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

രോഗബാധ സംശയിച്ചാൽ

മാസ്ക് ധരിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും മൂക്കും മറയ്ക്കുക. നിർജലീകരണം ഒഴിവാക്കുക. കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക, പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കണം. 

അടുത്തിടപഴകുന്നത് ഒഴിവാക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ഡോക്ടറെ കാണാതെ മരുന്നു കഴിക്കരുത്. മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

 

കേരളത്തിൽ 10 പേർക്ക്

 

സംസ്ഥാനത്ത് ഇതിനകം 10 പേരിൽ എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴയിലും പാലക്കാട്ടുമാണ് കേസുകൾ കണ്ടെത്തിയത്. ആരുടെയും നില ഗുരുതരമല്ല. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, രോഗികൾ എന്നിവരാണു കൂടുതൽ ശ്രദ്ധിക്കേണ്ടത്. പനി ബാധിതർ ആശുപത്രിയിൽ എത്തുമ്പോൾ ഇൻഫ്ലുവൻസ കൂടി പരിശോധിക്കണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

 

English Summary: H3N2 death India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com