ന്യൂഡൽഹി/പട്ന ∙ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബറി ദേവി, മകളും രാജ്യസഭാംഗവുമായ മിസ ഭാരതി എന്നിവരടക്കം 16 പേർക്ക് ‘ജോലിക്കു പകരം ഭൂമി’ അഴിമതിക്കേസിൽ ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ലാലുവും റാബറിയും കോടതിയിൽ നേരിട്ടു ഹാജരായിരുന്നു.
സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണു ജാമ്യം. ലാലു റെയിൽ മന്ത്രിയായിരിക്കെ 2004–09 ൽ നിയമനങ്ങൾക്കു കൈക്കൂലിയായി കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി എഴുതിവാങ്ങിയെന്നാണു കേസ്. ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. ലാലുവിനെയും റാബറിയെയും കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു.
അതേസമയം, ജാമ്യം കിട്ടിയതിന്റെ ആഹ്ലാദ പ്രകടനം ബിഹാർ നിയമസഭയിൽ ലഡു ഏറിൽ കലാശിച്ചു. സഭയിലേക്കു വന്ന ബിജെപി അംഗങ്ങളെ ആർജെഡി അംഗങ്ങൾ ലഡുവുമായാണു വരവേറ്റത്. ലഡു സ്വീകരിക്കാൻ വിസമ്മതിച്ച ബിജെപി അംഗങ്ങളെ ബലം പ്രയോഗിച്ചു ലഡു തീറ്റിക്കാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കി. ഉന്തിനും തള്ളിനുമിടയിൽ ചില ആർജെഡി അംഗങ്ങൾ സഭയ്ക്കുള്ളിൽ ലഡു ഏറു നടത്തി.
English Summary: Laddus thrown in Bihar Assembly as RJD, BJP MLAs engage in scuffle over Lalu's bail