ന്യൂഡൽഹി ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി 130 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. ഇവരുടെ പേരുകൾ വൈകാതെ പ്രഖ്യാപിക്കും. ആകെ 224 സീറ്റാണു സംസ്ഥാനത്തുള്ളത്.
പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. മുൻ മന്ത്രിമാർ, സിറ്റിങ് എംഎൽഎമാർ എന്നിവരുടേതുൾപ്പെടെ തർക്കമില്ലാത്ത സീറ്റുകളാണിവ. പട്ടികയിൽ നാൽപതോളം പേർ 45 വയസ്സിൽ താഴെയുള്ളവരാണ്. മത്സരിക്കാൻ ഒന്നിലധികം പേർ രംഗത്തുള്ള ബാക്കി സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാൻ സമിതി വീണ്ടും യോഗം ചേരും.
രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി റോജി എം.ജോൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കർണാടകയിലെ പ്രചാരണത്തിനു തുടക്കമിട്ട് ഈ മാസം 20നു രാഹുൽ ബെല്ലാരിയിൽ സമ്മേളനത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
English Summary: Karnataka election; Congress candidate