ഇരട്ട എൻജിന് പൂട്ടിക്കാൻ ഡികെ- സിദ്ധരാമയ്യ; കരുതൽ കൂട്ടി ബിജെപിയും: വോട്ടുബാങ്കുകള്‍ എങ്ങോട്ടുചായും?
Mail This Article
കർ‘നാടകം’ ! ത്രില്ലർ സിനിമകൾ മാറിനിൽക്കുന്ന ട്വിസ്റ്റുകൾക്കാണ് 2018 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കർണാടക സാക്ഷിയായത്. ‘മുറിവേറ്റ നായകനായി’ യെഡിയൂരപ്പ മുഖ്യമന്ത്രി പദവിയിൽ നിന്നു പടിയിറങ്ങിയതും പിന്നെ ഭരണം തിരിച്ചുപിടിച്ചതും ജെഡിഎസ്– കോൺഗ്രസ് സഖ്യസർക്കാരിൽ രക്ഷകന്റെ റോളിൽ ഡി.കെ.ശിവകുമാർ തിളങ്ങിയതുമെല്ലാം ഇക്കാലയളവിലാണ്. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മറ്റൊരു ‘നാടക’കാലം കൂടി അരങ്ങേറാൻ ഒരു കക്ഷികളും താൽപര്യപ്പെടുന്നില്ല. ഡബിൾ എൻജിൻ സർക്കാർ മുദ്രാവാക്യവുമായി ബിജെപി ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ സർക്കാരിന്റെ അഴിമതി മുഖ്യപ്രചാരണായുധമാക്കി ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് സർവസന്നാഹവുമൊരുക്കുന്നത്. ഒരിക്കലും എത്തിപ്പെടാനാകില്ലെന്ന് ഉറപ്പുള്ള 123 സീറ്റെന്ന ലക്ഷ്യം പ്രഖ്യാപിച്ച കുമാരസ്വാമിയുടെ ജെഡിഎസ് ആർക്കും തനിച്ച് ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തിൽ കിങ് മേക്കറാകാമെന്ന സ്വപ്നം കാണുന്നു. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുവേണ്ട 113 സീറ്റ് എന്ന മാജിക് നമ്പറിലേക്ക് കോൺഗ്രസും ബിജെപിയും കണ്ണോടിക്കുന്നു. അതിന്, ഓൾഡ് മൈസൂരു, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക, ബെംഗളൂരു അർബൻ, തീരദേശ കർണാടക, സെൻട്രൽ കർണാടക എന്നിങ്ങനെ നിരന്നും പരന്നും കിടക്കുന്ന മേഖലകളിലെ വോട്ടർമാരുടെ മനസ്സറിയണം. തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടികളിൽ നടക്കുന്ന അണിയറ നീക്കങ്ങൾ എന്തൊക്കെ? നേർക്കുനേർ പോരാട്ടത്തിന് കച്ചമുറുക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷകളും ആശങ്കകളും എന്തൊക്കെ? വിശദമായി പരിശോധിക്കാം.