ന്യൂഡൽഹി ∙ ഡൽഹിയിൽ വീണ്ടും ചെറുഭൂചലനം. ചൊവ്വാഴ്ച രാത്രി 10.17 നുണ്ടായ ഭൂചലനത്തിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് 4.42നു പടിഞ്ഞാറൻ ഡൽഹി പ്രഭവകേന്ദ്രമായി 2.7 തീവ്രതയുള്ള ചലനം അനുഭവപ്പെട്ടത്. ഇന്നലെ പകൽ 12.55 നു ഹിമാചൽപ്രദേശിലും ചെറുചലനമുണ്ടായി.
ചൊവ്വാഴ്ച രാത്രിയുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും 12 പേർ കൊല്ലപ്പെട്ടു. 250 പേർക്കു പരുക്കേറ്റു. അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖലയാണു പ്രഭവകേന്ദ്രം.
പാക്കിസ്ഥാനിൽ ലഹോർ, ഇസ്‌ലാമാബാദ്, റാവൽപിണ്ടി, ക്വറ്റ, പെഷാവർ, ഗിൽജിത് ബാൽട്ടിസ്ഥാൻ തുടങ്ങിയ മേഖലകളിൽ കെട്ടിടങ്ങളും റോഡുകളും തകർന്നു. ഗിൽജിത് ബാൽട്ടിസ്ഥാനിൽ ഭൂചലനത്തെത്തുടർന്നു മലയിടിച്ചിലുണ്ടായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ 2 കുട്ടികൾ അടക്കം 9 പേരാണു കൊല്ലപ്പെട്ടത്. അഫ്ഗാനിൽ 3 മരണം റിപ്പോർട്ട് ചെയ്തു. തുർക്ക്മെനിസ്ഥാൻ, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന തുടങ്ങിയ അയൽരാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
English Summary : Tremors again in Delhi