ADVERTISEMENT

ന്യൂഡൽഹി ∙ നീണ്ട ഇടവേളയ്ക്കുശേഷം കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതോടെ രാജ്യത്തു ജാഗ്രത കർശനമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. അകലം ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ പിന്തുടരാൻ മോദി ആഹ്വാനം ചെയ്തു. കേസുകൾ കൂടുന്നുണ്ടെങ്കിലും അപകടസാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കോവിഡ് വന്നുപോയതു കാരണവും വാക്സീനെടുത്തതിനാലും ലഭിച്ച പ്രതിരോധശേഷി ഗുരുതരാവസ്ഥ ഒഴിവാക്കുമെന്നു മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. എൻ1എൻ1, എച്ച്3എൻ2 ഇൻഫ്ലുവൻസ രോഗങ്ങളുടെ സ്ഥിതിയും അവലോകനം ചെയ്തു.

രാജ്യത്ത് 1134 കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 7026 ആയി. 5 മരണം കൂടിയുണ്ടായി. നേരത്തേയുണ്ടായ ഒരു മരണം കോവിഡ് മൂലമെന്നു കേരളം സ്ഥിരീകരിച്ചപ്പോൾ ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ പരിശോധിക്കുന്നവരിൽ പോസിറ്റീവാകുന്നവരുടെ എണ്ണം വ്യക്തമാക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്ക് പ്രതിദിനം 1.09% ആണ്. ഇത് 5% ആകുമ്പോഴാണു സ്ഥിതി അപകടകരമാകുന്നത്.

കേരളത്തിൽ പോസിറ്റീവായി തുടരുന്നത് 1026 പേർ

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് കേസുകളിൽ നേരിയ വർധനയുണ്ടെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രതിദിന ശരാശരി 50ൽ താഴെയായിരുന്ന സ്ഥാനത്ത് ചൊവ്വാഴ്ച 210 കേസുകൾ റിപ്പോർട്ട് ചെയ്തു. എറണാകുളം (50), തിരുവനന്തപുരം (36) ജില്ലകളിലാണു കൂടുതൽ കേസുകൾ. നിലവിൽ പോസിറ്റീവായി തുടരുന്നത് 1026 പേരാണ്. 111 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂരിൽ ഇന്നലെ 3 കോവിഡ് മരണമുണ്ടായെന്ന് ആരോഗ്യവകുപ്പ് വെബ്സൈറ്റിലെ പ്രതിദിന രോഗവിവരപ്പട്ടികയിൽ പ്രസിദ്ധീകരിച്ചു. ഇതു തെറ്റാണെന്നും ക്ലറിക്കൽ പിഴവാണെന്നും മന്ത്രി വീണാ ജോർജിന്റെ ഓഫിസ് അറിയിച്ചു.

ഉന്നതതല യോഗത്തിൽ എല്ലാ ജില്ലകൾക്കും മന്ത്രി ജാഗ്രതാ നിർദേശം നൽകി. ചികിത്സാ സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും പദ്ധതി തയാറാക്കണം. കൂടുതൽ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ മാറ്റിവയ്ക്കണം. കോവിഡിന്റെ പുതിയ വകഭേദത്തിനു വ്യാപനശേഷി കൂടുതലാണ്. പ്രതിരോധത്തിനു മാസ്ക് ധരിക്കണം. ഇതര രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

English Summary: Alert in India as covid cases increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com