ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപകീർത്തിക്കേസിൽ, 2 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ആണു പരമാവധി ശിക്ഷ. എന്നാൽ, സമീപകാല കേസുകളിലൊന്നും കടുത്ത ശിക്ഷ ഉണ്ടായിട്ടില്ല. മിക്ക കേസുകളിൽ പ്രതികൾ മാപ്പു പറഞ്ഞു പരിഹാരം കാണുന്നതാണു രീതി. ജഡ്ജിമാർക്കെതിരായ അപകീർത്തിക്കേസിൽ മാപ്പു പറയില്ലെന്നു ശാഠ്യം പിടിച്ച പ്രശാന്ത് ഭൂഷണ് പോലും ഒരു രൂപ പിഴയായിരുന്നു ശിക്ഷ. 

ട്വിറ്ററിൽ മാപ്പ്;  തരൂർ ക്ഷമിച്ചു

കൊലക്കേസ് പ്രതിയെന്ന് ആക്ഷേപിച്ചതിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ മുൻ നിയമ മന്ത്രിയും ബിജെപി നേതാവുമായ രവി ശങ്കർ പ്രസാദിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ട്വിറ്ററിലായിരുന്നു രവി ശങ്കർ പ്രസാദ് ‘തെറ്റു തിരുത്തിയത്’. നിങ്ങൾക്കെതിരായ ആരോപണം ശരിയല്ലെന്നു ബോധ്യപ്പെട്ടു. അതുകൊണ്ടു പരാമർശം നിരുപാധികം പിൻവലിക്കുന്നുവെന്നായിരുന്നു രവിശങ്കറിന്റെ ട്വീറ്റ്. രമ്യമായി പ്രശ്നം പരിഹരിച്ചെന്ന് പിന്നാലെ തരൂരും പ്രഖ്യാപിച്ചു. 

തിഹാറിലെത്തിയ കേജ്‍രിവാൾ 

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി നൽകിയ കേസിൽ തിഹാർ ജയിലിൽ കഴിയേണ്ട സാഹചര്യം ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിനുണ്ടായിട്ടുണ്ട്. വലിയ അഴിമതിക്കാരനെന്ന് ഗഡ്കരിയെ ആക്ഷേപിച്ചതിനു 2014 ലായിരുന്നു ഇത്. ജാമ്യത്തുക കെട്ടിവയ്‌ക്കാൻ വിസമ്മതിച്ചതിനാണു കോടതി കേജ്‍രിവാളിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്. കേസിലെ തുടർനടപടി പിന്നീടു സുപ്രീം കോടതി തടഞ്ഞു. 

ജാമ്യത്തുക കെട്ടിവയ്ക്കാൻ മടിച്ച കേജ്‍രിവാൾ പക്ഷേ, മുതിർന്ന ബിജെപി നേതാവ് അരുൺ ജയ്റ്റ്ലി നൽകിയ അപകീർത്തിക്കേസിൽ മാപ്പു പറഞ്ഞാണ് നിയമയുദ്ധം അവസാനിപ്പിച്ചത്. ആം ആദ്മി പാർട്ടി നേതാവായ സത്യേന്ദർ ജെയിൻ 2017 ൽ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ നൽകിയ അപകീർത്തി കേസ് തീർപ്പാക്കിയയതും മാപ്പു പറഞ്ഞാണ്. 

താക്കറെയ്ക്ക് 7 ദിവസം തടവ്

ശിവസേനയുടെ മുഖപത്രമായ ‘സാമ്‌നയിലെ’ ലേഖനകളുടെയും മറ്റും പേരിൽ പലപ്പോഴും അപകീർത്തിക്കേസ് നേരിടേണ്ടി വന്നയാളാണ് ശിവസേനാ നേതാവ് ബാൽതാക്കറെ. ഒരു കേസിൽ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. പിന്നീടു മേൽക്കോടതികളിൽ നിന്ന് ഇളവു ലഭിച്ചതായിരുന്നു ആശ്വാസം. സാമ്നയിലെ കാർട്ടൂണിലൂടെ നിയമസഭാ സ്പീക്കറെ അവഹേളിച്ചതിനു പത്രാധിപരമായിരുന്ന താക്കറെയ്ക്ക് 1994 ൽ 7 ദിവസം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. 

യുപി പിസിസി അധ്യക്ഷന് തടവ്

അപകീർത്തിക്കേസിൽ ഉത്തർപ്രദേശ് മുൻ പിസിസി പ്രസിഡന്റ് അജയ് കുമാർ ലല്ലുവിന് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്. മുൻ മന്ത്രി ശ്രീകാന്ത് വർമയാണ് കേസ് നൽകിയത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ പുലർത്തേണ്ട ക്ഷമയും നിയന്ത്രണവും ലല്ലു പുലർത്തിയില്ലെന്നാണ് കോടതി പറഞ്ഞത്.

2019 ൽ വാർത്താ സമ്മേളനത്തിൽ ലല്ലു പറഞ്ഞ കാര്യങ്ങൾ അപകീർത്തികരമാണെന്ന് വാദിച്ചാണ് ശ്രീകാന്ത് വർമ കോടതിയിലെത്തിയത്.

English summary: Defamation case history in Indian politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com