ADVERTISEMENT

ന്യൂഡൽഹി ∙ തന്നെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിക്കാതിരിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആരോപണമുന്നയിച്ചതോടെ ബിജെപി ഒഴിവാക്കാനാഗ്രഹിച്ച ഒരു കാര്യം വീണ്ടും അവർക്കു മുൻപിലെത്തി. പാർലമെന്റിൽ വിഷയത്തെക്കുറിച്ചു നിശ്ശബ്ദത പാലിക്കുന്ന കേന്ദ്രസർക്കാരും ബിജെപിയും അദാനിക്ക് യുപിഎ സർക്കാരിന്റെ കാലത്തും കരാറുകൾ കിട്ടിയിരുന്നു എന്ന ദുർബലമായ പ്രതിരോധമാണ് ഉയർത്തുന്നത്. 

അദാനിയെ ബിജെപി സംരക്ഷിക്കുന്നുവെന്നതിന് മറിച്ചൊന്നും ഇപ്പോൾ പാർട്ടിക്കു പറയാനില്ല. യുപിഎ സർക്കാരിന്റെ കാലത്ത് കിട്ടിയ കരാറുകളും കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഭരിക്കുന്ന സംസ്ഥാനത്ത് കിട്ടിയ കരാറുകളും ഉയർത്തിക്കാണിച്ചാണ് ഈ വിഷയം പാർലമെന്റിൽ ചെറുക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിന് മുഴുവൻ സമയവും മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ കരുതലോടെയായിരുന്നു മറുപടി പറഞ്ഞത്. രാഹുലിന്റെ പ്രസംഗത്തിൽ മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. അതു മുഴുവൻ പിന്നീട് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു. 

മറുപടിയിൽ മോദിയോ പിന്നീട് ഈ വിഷയം സഭയിൽ ഉയർന്നുവന്നപ്പോൾ മറ്റു മന്ത്രിമാരോ ബിജെപി നേതാക്കളോ വലിയ വിശദീകരണങ്ങൾക്കു മുതിർന്നില്ല. ആരോപണം അടിസ്ഥാനരഹിതമെന്നു പറയുന്നതല്ലാതെ തെളിവുകൾ വച്ചു ഖണ്ഡിക്കാനായിട്ടുമില്ല. 

ഇന്നലെ രാഹുലിന്റെ വാർത്താസമ്മേളനത്തിനു തൊട്ടുപിന്നാലെ പട്നയിൽ വാർത്താസമ്മേളനം വിളിച്ച മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് നേരത്തേ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണു നിരത്തിയത്. ബിജെപിക്ക് അദാനിയെ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ അദ്ദേഹം രാഹുൽ ഒബിസി വിഭാഗത്തെ അവഹേളിച്ചുവെന്ന പാർട്ടിയുടെ ആഖ്യാനം ആവർത്തിക്കുകയും ചെയ്തു. 

രാഹുൽഗാന്ധി വാർത്താസമ്മേളനത്തിൽ 20,000 കോടി രൂപ അദാനിയുടെ ഷെൽകമ്പനികളിൽ നിക്ഷേപിച്ചത് ആരാണെന്ന ചോദ്യം ഉയർത്തിയിട്ടും ബിജെപി പ്രതികരിച്ചിട്ടില്ല. ഉന്നത ബിജെപി നേതാക്കളോടു പ്രതികരണത്തിനു ശ്രമിച്ചപ്പോൾ പട്നയിൽ രവിശങ്കർ പ്രസാദ് വിശദീകരിച്ചുവെന്നായിരുന്നു മറുപടി.

English Summary: BJP week response to allegations of Rahul Gandhi against Gautam Adani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com