ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ അപകീർത്തിക്കേസിന്റെ വിചാരണഘട്ടത്തിൽ, ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടികളിൽ കോൺഗ്രസ് ക്യാംപിന് ആശങ്ക. രാഹുലിനെതിരായ വിധിയിൽ അപ്പീലും ഇടക്കാല സ്റ്റേയും തേടി സെഷൻസ് കോടതിയിൽ ഹർജി നൽകാനിരിക്കെ ഹൈക്കോടതി നേരത്തേ സ്വീകരിച്ച നിലപാടുകളിൽ പാർട്ടിക്ക് ആശങ്കയുണ്ട്. 

രാഹുലിന്റെ പരാമർശത്തിനെതിരെ അപകീർത്തി ആരോപിച്ചു പരാതി നൽകിയ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേശ് മോദി, വിചാരണയ്ക്കിടെ 3 വട്ടം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപ്പോഴൊന്നും രാഹുലിന്റെ അഭിഭാഷകൻ പി.എസ്.ചമ്പനേരി ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ ഹൈക്കോടതി തയാറായില്ല. ഈ മൂന്നര വർഷത്തിനിടെ സൂറത്ത് കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടുമാർ മാറിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 

2019 ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദിയെന്നു പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആ വർഷം ഏപ്രിലിലാണു പൂർണേശ് പരാതി നൽകിയത്. മേയ് 2നു കേസ് റജിസ്റ്റർ ചെയ്യാൻ സൂറത്ത് മജിസ്ട്രേട്ട് കോടതി നിർദേശിച്ചു. ഒക്ടോബ‍ർ 10നു കോടതിയിൽ ഹാജരായ രാഹുൽ കുറ്റം നിഷേധിച്ചു. 2020 ജൂണിൽ വീണ്ടും ഹർജി പരിഗണിച്ചപ്പോൾ, ഹർജിയിൽ പറയുന്ന പരാമർശങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നായിരുന്നു രാഹുലിന്റെ വാദം. മൊഴി രേഖപ്പെടുത്താൻ 2021 ഒക്ടോബറിലും രാഹുൽ സൂറത്ത് കോടതിയിലെത്തി. 

∙ കേസിലെ ആ 3 സന്ദർഭങ്ങൾ 

കേസിന്റെ തുടക്കത്തിൽ രാഹുലിന് അനുകൂലമായിരുന്നു കോടതിയുടെ നിലപാട്. ഇതിനെതിരെ 3 വട്ടം ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. 4 അധിക സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം മജിസ്ട്രേട്ട് കോടതി നിരാകരിച്ചതായിരുന്നു ആദ്യ സന്ദർഭം. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചു. രാഹുലിന്റെ അഭിഭാഷകർ എതിർത്തെങ്കിലും ഫലമുണ്ടായില്ല. 

ഇതിനിടെ, തെളിവുകളെക്കുറിച്ചു രാഹുൽ നേരിട്ടു വിശദീകരിക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചു. ഇതു മജിസ്ട്രേട്ട് കോടതി തള്ളി. ഇതോടെ, വിചാരണ നടപടി സ്റ്റേ ചെയ്യണമെന്നായി ആവശ്യം. അതും മജിസ്ട്രേട്ട് അംഗീകരിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. 2022 മാർച്ചിൽ ഹൈക്കോടതി സ്റ്റേ ആവശ്യം അംഗീകരിച്ചു. 

ഇതിനിടെ, നേരത്തേ സ്റ്റേ ആവശ്യപ്പെട്ട ഹർജിക്കാരൻ തന്നെ വിചാരണ അടിയന്തരമായി തീർപ്പാക്കണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയിലെത്തി. ഈ ആവശ്യത്തെ രാഹുൽ എതിർത്തു. എന്നിട്ടും കഴിഞ്ഞ മാസം 16ന് ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ദിവസങ്ങൾക്കുള്ളിൽ, വിചാരണ പൂർത്തിയാക്കി 23നു മജിസ്ട്രേട്ട് വിധി പറയുകയും ചെയ്തു. 

English Summary: Future of Rahul Gandhi case in Gujarat court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com