ADVERTISEMENT

ന്യൂഡൽഹി ∙ നിയമവിരുദ്ധ സംഘടനയിൽ അംഗത്വമുണ്ട് എന്നതു കൊണ്ടു മാത്രം യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്താനാകില്ലെന്ന മുൻ ഉത്തരവു സുപ്രീം കോടതി റദ്ദാക്കി. കുറ്റം ചാർത്താൻ നിയമവിരുദ്ധ സംഘടനയിലെ കേവലം അംഗത്വം മതിയാകുമെന്നു ജഡ്ജിമാരായ എം.ആർ. ഷാ, സി.ടി.രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെ‍ഞ്ച് വ്യക്തമാക്കി. യുഎപിഎയിലെ ഈ വകുപ്പു സ്വാതന്ത്ര്യത്തിനുള്ള അവകാശം സംബന്ധിച്ച ഭരണഘടനയിലെ 19–ാം വകുപ്പിന്റെ ലംഘനമല്ലെന്നും കോടതി വിധിച്ചു.

നിയമവിരുദ്ധ സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011–ലെ വിധിക്കെതിരെ കേന്ദ്ര സ‍ർക്കാർ നൽകിയ പുനഃപരിശോധന ഹർജിയിലാണു മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന വിധി. സജീവ പ്രവർത്തകർക്കെതിരെ മാത്രമേ പ്രോസിക്യൂഷൻ നടപടി പാടുള്ളൂവെന്നും അംഗത്വം ഉണ്ടെന്ന കാരണത്താൽ കേസ് എടുക്കാൻ കഴിയില്ലെന്നുമായിരുന്നു 2011ലെ സുപ്രീം കോടതി വിധിയുടെ കാതൽ.

ആരൂപ് ഭുയൻ, ഇന്ദിര ദാസ് എന്നിവരും അസം സർക്കാരും തമ്മിലുള്ള കേസിലും കേരള സർക്കാരും റനീഫും തമ്മിലുള്ള കേസുകളിലുമായിരുന്നു 2011ലെ വിധി. ശിക്ഷ വിധിച്ചതിനെതിരെയും ജാമ്യം ആവശ്യപ്പെട്ടുമായിരുന്നു ഹർജികൾ. തങ്ങളുടെ വാദം കേൾക്കാതെയാണു കോടതി വിധി പറഞ്ഞതെന്നു കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വ്യത്യസ്ത സാഹചര്യമാണ്, യുഎസിലെ കോടതികളുടെ വിധി പിന്തുടർന്നാകരുത് ഇന്ത്യയിൽ വിധി പറയേണ്ടതു തുടങ്ങിയ വാദങ്ങളും കേന്ദ്രം ഉന്നയിച്ചു.

English Summary: Membership in illegal organisation punishable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com