ന്യൂഡൽഹി ∙ അദാനിയുടെ പേരിലുള്ള വ്യാജ കമ്പനിയിലേക്ക് 20,000 കോടി രൂപ നിക്ഷേപിച്ചതാരാണെന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ‘‘അടിസ്ഥാനസൗകര്യ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന അദാനിക്ക് പണമായി ഇത്രയും തുക കണ്ടെത്താനാകില്ല. പ്രതിരോധ മേഖലയിലെ കമ്പനികളാണിവ. അതിലൊരു ചൈനീസ് പൗരനു പങ്കുണ്ട്. അദ്ദേഹം ആരാണെന്ന് ആരും ചോദിക്കാത്തതെന്താണ് ? പ്രതിരോധ മന്ത്രാലയം ഇതേക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ?
‘‘രാജ്യത്തെ ജനാധിപത്യത്തിനു നേർക്കുള്ള ആക്രമണങ്ങളുടെ അടിസ്ഥാനം മോദി– അദാനി ബന്ധമാണ്. ഇതേക്കുറിച്ചുള്ള എന്റെ പാർലമെന്റ് പ്രസംഗം സഭാ രേഖകളിൽനിന്നു നീക്കം ചെയ്തു. അഴിമതിക്കാരനായ അദാനിയെ മോദി എന്തിനാണു സംരക്ഷിക്കുന്നതെന്ന ചോദ്യം ഇപ്പോൾ ജനങ്ങളുടെ മനസ്സിലുമുണ്ട്. അദാനിക്കെതിരായ ആക്രമണം ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നു ബിജെപി പറയുന്നു. ഈ സർക്കാരിനു രാജ്യമെന്നാൽ അദാനിയാണ്, അദാനിയെന്നാൽ രാജ്യവും. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശ്ശബ്ദനാക്കാമെന്ന് അവർ കരുതി. അവർക്കെന്നെ ശരിക്കറിയില്ല. ഏഴോ പത്തോ വർഷം ജയിലിലടച്ചാലും പ്രശ്നമില്ല’’– രാഹുൽ പറഞ്ഞു.
English Summary: Rahul Gandhi raises question about 20000 crore investment in Gautam Adani shell company