ADVERTISEMENT

ചണ്ഡിഗഡ്∙ ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ്ങിന് അഭയം നൽകിയതിന് പട്യാല സ്വദേശിനി ബൽബീർ കൗറിനെ അറസ്റ്റ് ചെയ്തു. നേരത്തേ സമാന കുറ്റത്തിന് ഹരിയാനയിലെ കുരുക്ഷേത്രയിലെ ഷാഹബാദിലുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. സന്യാസിയുടെ വേഷം ധരിച്ചു ഡൽഹിയിലെത്തിയെന്നു കരുതുന്ന അമൃത്പാൽ സിങ്ങിനായി തിരച്ചിൽ തുടരുകയാണ്.

ഷാഹബാദിലേക്കു പോകുംമുൻപ് അമൃത്പാൽ സിങ്ങും ഉറ്റ അനുയായി പപൽ പ്രീത് സിങ്ങും ബൽബീ‍ർ കൗറിന്റെ പട്യാല ഹർഗോവിന്ദ് നഗറിലുള്ള വീട്ടിൽ 19ന് ഒളിവിൽ കഴിഞ്ഞിരുന്നതായാണു വിവരം. 6 മണിക്കൂറോളം ഇവർ അവിടെ ചെലവഴിച്ചു. അമൃത്പാൽ സിങ്ങിന്റെ അനുയായി തേജീന്ദർ സിങ്ങിന് അഭയം നൽകിയതിന്റെ പേരിൽ ബൽവന്ത് സിങ് എന്നയാളെയും പഞ്ചാബിലെ ഖുലി ഖുർദ് ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ, അമൃത്പാലിന്റെ സുരക്ഷാസേനയിൽ അംഗമായിരുന്നതിന് നേരത്തേ അറസ്റ്റിലായ ഗിൽ എന്നയാളെ 27 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളിൽനിന്നു പിടിച്ചെടുത്ത ഫോണിൽ ഖലിസ്ഥാൻ പതാക, കറൻസി എന്നിവയും സംഘടനയിലേക്കു നിയുക്തരായ സംഘത്തിനു നൽകുന്ന ആയുധപരിശീലനത്തിന്റെ വിഡിയോയും ലഭിച്ചതായി പൊലീസ് പറഞ്ഞു.

യുഎസിൽ ഖലിസ്ഥാൻ അനുകൂല പ്രകടനം; കയ്യേറ്റം

വാഷിങ്ടൻ ∙ അമൃത്പാൽ സിങ്ങിനോട് അനുഭാവം പ്രകടിപ്പിച്ച് ഒരു സംഘം ഇന്ത്യൻ എംബസിക്കു മുന്നിൽ ഖലിസ്ഥാൻ അനുകൂല പ്രകടനത്തിനും കയ്യേറ്റത്തിനും ശ്രമിച്ചു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) യുഎസ് ലേഖകൻ ലളിത് കെ.ഝായ്ക്കു നേരെ ആക്രമണമുണ്ടായി. സമീപത്തെ ഏതാനും മന്ദിരങ്ങളുടെ ചില്ലും സംഘം തകർത്തതായി ആരോപണമുണ്ട്.  ഭീഷണി മുഴക്കിയ സംഘത്തെ പൊലീസ് നീക്കം ചെയ്തു. ഇതിനിടെ, കഴിഞ്ഞ ദിവസം കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമം സംബന്ധിച്ച് കനേഡിയൻ ഹൈക്കമ്മിഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി.

English Summary: One more arrest for giving shelter to Amritpal Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com